നോയിഡ: ചാവേറുകളും ആര്‍ഡിഎക്‌സും ഉപയോഗിച്ച് മുംബൈയില്‍ സ്‌ഫോടനം നടത്തുമെന്ന് ഭീഷണിസന്ദേശം അയച്ച കേസില്‍ ജോൽസ്യനെ പോലിസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ പാടലിപുത്ര സ്വദേശിയും, കഴിഞ്ഞ അഞ്ചുവര്‍ഷമായി നോയിഡയില്‍ താമസിക്കുന്നതുമായ അശ്വിനി കുമാര്‍ (51) ആണ് പിടിയിലായത്.
സുഹൃത്തിനെ കുടുക്കാനായിരുന്നു ഭീഷണി സന്ദേശം അയച്ചതെന്ന് എഫ്‌ഐആറില്‍ പറയുന്നു. പട്‌നയിലെ ഫുല്‍വാരി ഷെരീഫ് സ്വദേശിയായ ഫിറോസ് നല്‍കിയ പരാതിയില്‍ 2023ല്‍ അശ്വിനിയെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നു മാസം ജയിലില്‍ കഴിഞ്ഞതിന് പ്രതികാരമായാണ്, ഫിറോസിന്റെ പേരില്‍ മുംബൈ പോലിസിന് വാട്‌സാപ്പിലൂടെ ഭീഷണി സന്ദേശം അയച്ചതെന്ന് അന്വേഷണം വ്യക്തമാക്കുന്നു.
അശ്വിനിയില്‍ നിന്ന് ഏഴ് മൊബൈല്‍ ഫോണുകളും, മൂന്ന് സിംകാര്‍ഡുകളും, ആറ് മെമ്മറി കാര്‍ഡ് ഹോള്‍ഡറുകളും, ഒരു എക്‌സ്റ്റേണല്‍ സിം സ്ലോട്ടും, രണ്ട് ഡിജിറ്റല്‍ കാര്‍ഡുകളും, നാല് സിം കാര്‍ഡ് ഹോള്‍ഡറുകളും പോലിസ് പിടിച്ചെടുത്തു.
മുംബൈ ട്രാഫിക് പോലിസിന്റെ ഔദ്യോഗിക വാട്സാപ്പ് നമ്പറിലേക്കാണ് ഭീഷണി സന്ദേശം അയച്ചത്. നഗരത്തില്‍ 34 ചാവേറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും, 14 പാക്കിസ്ഥാനി ഭീകരര്‍ ഇന്ത്യയില്‍ കടന്നിട്ടുണ്ടെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു. ലഷ്‌കറെ ജിഹാദി ഭീകരരാണ് എത്തിയിരിക്കുന്നതെന്നും 400 കിലോ ആര്‍ഡിഎക്‌സ് സ്‌ഫോടനത്തിന് ഉപയോഗിക്കുമെന്ന് ഭീഷണി സന്ദേശത്തില്‍ വ്യക്തമാക്കിയതായി മുംബൈ പോലിസ് പറഞ്ഞു.
