ആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്‌തെന്ന് എല്‍ഡിഎഫ്‌

Update: 2024-04-26 10:33 GMT

കൊച്ചി: ആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്‌തെന്ന് എല്‍ഡിഎഫ്‌. നഗരത്തിലെ ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ച് ബിജെപി വ്യാപകമായി വോട്ട് ചേര്‍ത്തിട്ടുണ്ടെന്നും തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ മാത്രം ഒന്‍പതിനായിരത്തിലേറെ പേര്‍ ഇങ്ങനെ അനധികൃതമായി എത്തിയിട്ടുണ്ടെന്നും സിപിഐ നേതാവും വിഎസ് സുനില്‍കുമാറിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റുമായ കെപി രാജേന്ദ്രന്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലത്തില്‍ സ്ഥിരതാമസക്കാരല്ലെന്ന് കാണിച്ച് എല്‍ഡിഎഫ് ബൂത്ത് ഏജന്റുമാര്‍ വോട്ടര്‍മാരെ തടഞ്ഞതിനെ തുടര്‍ന്ന് പൂങ്കുന്നം ഹരിശ്രീ സ്‌കൂളിലെ പോളിങ് ബൂത്തില്‍ ഏറെനേരം വോട്ടെടുപ്പ് തടസ്സപ്പെട്ടു. ഒടുവില്‍ വരണാധികാരി കൂടിയായ കലക്ടര്‍ നേരിട്ടെത്തി ചര്‍ച്ചനടത്തിയ ശേഷമാണ് പോളിങ് സാധാരണ ഗതിയിലായത്.

ബിജെപിക്ക് ഇവിടെ ജയിച്ചേ മതിയാകൂ എന്നതിനാലാണ് അവര്‍ തൃശൂരില്‍ വ്യാപകമായി കള്ളവോട്ടുകള്‍ ചേര്‍ത്തിരിക്കുന്നതെന്ന് കെ.പി. രാജേന്ദ്രന്‍ പറഞ്ഞു. 'ആലത്തൂരില്‍ അവര്‍ ജയിക്കില്ല. അതിനാല്‍ തൃശൂരില്‍ താമസക്കാരല്ലാത്തവരുടെ പേരുകള്‍ ഇവിടത്തെ ഫ്‌ലാറ്റുകളുടെ അഡ്രസ്സില്‍ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുകയായിരുന്നു. അവസാനത്തെ വോട്ടര്‍ പട്ടിക വന്നപ്പോള്‍ തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ മാത്രം പതിനായിരത്തോളം വോട്ടുകള്‍ വര്‍ധിച്ചതും ഇതുമൂലമാണ്.

'ചിലര്‍ മറ്റു സ്ഥലങ്ങളിലെ പേര് വെട്ടിയും ചിലര്‍ ഇരട്ട വോട്ടുമായുമാണ് ഇവിടെ എത്തിയിരിക്കുന്നത്. ഇത് പരിശോധിച്ച് രേഖാമൂലം ഞങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്. പൂങ്കുന്നത്തെ മുപ്പതാം നമ്പര്‍ ബൂത്തില്‍ ഇവിടെ താമസക്കാരല്ലാത്ത 44 പേരെ ബിഎല്‍ഒ വന്ന് പരിശോധന നടത്തി കണ്ടെത്തിയിരുന്നു.' അവരെല്ലാം ഇപ്പോള്‍ വോട്ട് ചെയ്യാന്‍ എത്തിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Tags:    

Similar News