തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ശരീരഭാഗങ്ങൾ മോഷണം

Update: 2025-03-15 11:42 GMT

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗനിര്‍ണയത്തിനായി അയച്ച ശരീരഭാഗങ്ങള്‍ മോഷണം പോയി. സംഭവത്തില്‍ ആക്രി വില്‍പനക്കാരനെ പോലിസ് കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പത്തോളജി വിഭാഗത്തില്‍നിന്നു പരിശോധനയ്ക്കയച്ച 17 രോഗികളുടെ സ്‌പെസിമെനുകളാണ് മോഷണം പോയത്. പത്തോളജി ലാബിനു സമീപമാണ് സാംപിളുകള്‍ ശനിയാഴ്ച രാവിലെ ആംബുലന്‍സിലെ ജീവനക്കാര്‍ കൊണ്ടുവച്ചത്. ഇതാണ് ആക്രിക്കാരന്‍ മോഷ്ടിച്ചത്. സംഭവത്തെ തുടര്‍ന്ന് നടത്തിയ പോലിസ് അന്വേഷണത്തില്‍ ഇയാളെ മെഡിക്കല്‍ കോളജ് പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പത്തോളജി ലാബിനു സമീപത്തെ സ്‌റ്റെയര്‍കെയ്‌സിനു സമീപമാണ് ആംബുലന്‍സില്‍ കൊണ്ടുവന്ന സ്‌പെസിമെനുകള്‍ വച്ചിരുന്നത്. ഇതിനുശേഷം ആംബുലന്‍സ് െ്രെഡവറും ഗ്രേഡ് രണ്ട് അറ്റന്‍ഡറും മൈക്രോ ബയോളജി ലാബിലേക്ക് പോയി. ഇതിനിടെയാണ് സ്‌പെസിമെനുകള്‍ മോഷണം പോയത്.

ആക്രിയാണെന്ന് കരുതിയാണ് ബോക്‌സ് എടുത്തതെന്നാണ് കസ്റ്റഡിയിലുള്ള ആക്രിക്കാരന്‍ മൊഴി നല്‍കിയത്. ശരീരഭാഗങ്ങള്‍ ആണെന്ന് മനസ്സിലായതോടെ പ്രിന്‍സിപ്പല്‍ ഓഫിസിനു സമീപം ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കി.