കോഴിക്കോട്ട് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

മാതാവ് കസ്റ്റഡിയില്‍

Update: 2026-04-16 03:17 GMT

കോഴിക്കോട്: കോഴിക്കോട് മദര്‍ ഓഫ് ഗോഡ് പള്ളിക്ക് സമീപം നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് പള്ളിയുടെ പുറകുവശത്തായി ആളുകള്‍ മൃതദേഹം കണ്ടെത്തിയത്. പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിനിയായ ഫ്രാങ്കോയുടേതാണ് കുഞ്ഞ്. തീര്‍ഥാടക സംഘത്തില്‍പ്പെട്ട യുവതിയാണ് പ്രസവിച്ചത്.

പൊക്കിള്‍ക്കൊടിയോട് കൂടിയാണ് മൃതദേഹം കണ്ടെത്തിയത്. ആറ് മാസം വളര്‍ച്ചയെത്തിയ കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. പള്ളിയുടെ പുറകിലെ വരാന്തയിലായിരുന്നു മൃതദേഹം. പള്ളിയുടെ മറ്റ് വശങ്ങളില്‍ സിസിടിവി ഉണ്ടെങ്കിലും വരാന്തയുടെ സിസിടിവി ഇല്ലാത്ത ഭാഗത്താണ് ഫ്രാങ്കോ കുഞ്ഞിനെ പ്രസവിച്ചത്.

പള്ളിയില്‍ വെച്ച് പ്രസവിച്ചശേഷം കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. യുവതിയെ പോലിസ് കസ്റ്റഡിയില്‍ എടുത്തശേഷം ചികില്‍സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിസിടിവിയില്‍ ഫ്രാങ്കോയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. കുഞ്ഞിന് ആറുമാസത്തെ വളര്‍ച്ചമാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് പ്രാഥമികവിവരം.

പാലക്കാട് നിന്നെത്തിയ തീര്‍ത്ഥാടക സംഘമാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഉടന്‍ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. പോലിസും ഫോറന്‍സിക് സംഘവും സംഭവസ്ഥലത്ത് പരിശോധന നടത്തി. പ്രസവവേദന വന്നതോടെ പള്ളിക്ക് പിറകില്‍ വന്ന് പ്രസവിച്ചു എന്നാണ് യുവതിയുടെ മൊഴി. ഭയം കാരണമാണ് വിവരം പുറത്ത് പറയാതിരുന്നതെന്നും യുവതി പറഞ്ഞതായി പോലിസ് പറയുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷമേ വ്യക്തത വരൂവെന്നും കോഴിക്കോട് ടൗണ്‍ എസിപി ജോണ്‍സണ്‍ കെ ജെ പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് യുവതിയെ തിരിച്ചറിഞ്ഞത്.