ബംഗാളില്‍ ബിജെപി എംപിയെ കല്ലെറിഞ്ഞ് ഓടിച്ച് ജനക്കൂട്ടം

Update: 2025-10-06 13:27 GMT

നഗ്രാകാട്ട: പശ്ചിമബംഗാളില്‍ ബിജെപി എംപിയേയും മറ്റ് നേതാക്കളേയും കല്ലെറിഞ്ഞ് ഓടിച്ച് ജനക്കൂട്ടം. മാള്‍ഡ ഉത്തരയില്‍നിന്നുള്ള എംപി ഖഗന്‍ മുര്‍മുവിനും സംഘത്തിനും നേരെയാണ് തിങ്കളാഴ്ച ഉച്ചയോടെ അക്രമം ഉണ്ടായത്. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനെത്തിയതായിരുന്നു ഇവര്‍. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഖഗന്‍ മുര്‍മുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയിലെ നഗ്രാകാട്ടയില്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും നാശനഷ്ടമുണ്ടായ പ്രദേശങ്ങളില്‍ പരിശോധനയ്‌ക്കെത്തിയതായിരുന്നു ഖഗന്‍ മുര്‍മുവും സംഘവും. ബിജെപി എംഎല്‍എ ശങ്കര്‍ ഘോഷും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇരുവരേയും ഒരു കൂട്ടം ആളുകള്‍ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ അവരുടെ വാഹനത്തിന്റെ ചില്ലുകളും തകര്‍ക്കപ്പെട്ടു. അക്രമത്തിനു പിന്നില്‍ തൃണമൂലുമായി ബന്ധമുള്ളവരാണെന്ന് ബിജെപി ആരോപിച്ചു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയും പ്രളയവും മണ്ണിടിച്ചിലും കാരണം ഡാര്‍ജിലിങ്, അലിപുര്‍ദുവാര്‍ എന്നിവയ്‌ക്കൊപ്പം കനത്ത നാശനഷ്ടമുണ്ടായ ജല്‍പായ്ഗുരി ജില്ല സന്ദര്‍ശിക്കുന്നതിനിടെയാണ് ബിജെപി സംഘത്തിനുനേരെ അക്രമമുണ്ടായത്. 24 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് ദുരിതബാധിത ജില്ലകള്‍ സന്ദര്‍ശിക്കും.

Tags: