കൊച്ചിയില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി ബിജെപി

Update: 2025-11-22 06:57 GMT

കൊച്ചി: കൊച്ചിയില്‍ യുവതിയെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി ബിജെപി. സജീവ ബിജെപി പ്രവര്‍ത്തനായിരുന്ന ഗോപു പരമശിവം കബളിപ്പിച്ച് പണം തട്ടിയതായി ബിജെപി കാള്‍ സെന്റര്‍ മുന്‍ ജീവനക്കാരിയും ആരോപണവുമായി രംഗത്തെത്തി. ഇതു സംബന്ധിച്ച് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും പരാതി നല്‍കിയതോടെ കാള്‍ സെന്ററിലെ ജോലി നഷ്ടപ്പെട്ടെന്നും യുവതി ആരോപിച്ചു. യുവമോര്‍ച്ചയുടെ ജില്ലാ സെക്രട്ടറിയാണ് ഗോപു. എന്നാല്‍ യുവമോര്‍ച്ച ഏതെങ്കിലും സംഘടനാ നടപടി എടുത്തതായി അറിയിച്ചിട്ടില്ല.

ഗോപു നിരന്തരം മര്‍ദിക്കാറുണ്ടായിരുന്നെന്നും ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് മര്‍ദിച്ചുവെന്നും മര്‍ദനമേറ്റ യുവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഗോപുവില്‍ നിന്ന് വധഭീഷണി ഉണ്ടായിരുന്നുവെന്നും വീട്ടില്‍ നിന്ന് ഇറങ്ങിയത് ജീവന്‍ രക്ഷിക്കാനാണെന്നും യുവതി പറഞ്ഞിരുന്നു. സംഭവത്തില്‍ ഗോപു പരമശിവനെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.

ദേഹം മുഴുവന്‍ മര്‍ദനമേറ്റ പാടുകളുമായി യുവതി മരട് പോലിസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. ഇവര്‍ രണ്ടു പേരും അഞ്ചു വര്‍ഷമായിട്ട് ഒരുമിച്ചാണ് താമസിച്ചിരുന്നത്. യുവതിയെ കാണാനില്ലെന്നു പറഞ്ഞ് ഗോപു പരമശിവന്‍ മരട് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പോലിസ് പെണ്‍കുട്ടിയെ കണ്ടെത്തി ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി അതിക്രൂരമര്‍ദനമാണ് ഗോപുവില്‍ നിന്ന് നേരിടുന്നതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി.

പുറത്തു പോകാന്‍ സമ്മതിക്കാതെ വീട്ടില്‍ പൂട്ടിയിടും. തിരികെ വീട്ടിലെത്തിയാല്‍ ഇയാള്‍ ക്രൂരമായി മര്‍ദിക്കും. മൊബൈല്‍ ചാര്‍ജര്‍ പൊട്ടുന്നതു വരെ അടിക്കുന്നതാണ് രീതി. യുവതിയുടെ ദേഹം മുഴുവന്‍ രക്തം കട്ട പിടിച്ച പാടുകളുണ്ട്. ഗോപുവിനെതിരേ വധശ്രമത്തിന് കേസെടുത്ത് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. യുവതി വിവാഹമോചിതയാണ്. ആദ്യവിവാഹത്തിലുള്ള കുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്.