ബിഹാര്‍ തിരഞ്ഞെടുപ്പ്; ബുർഖ ധരിച്ച് പോളിങ്ബൂത്തിലെത്തുന്നവരെ തിരിച്ചറിയാന്‍ പ്രത്യേകം ആളുകളെ ചുമതലപ്പെടുത്തുമെന്ന് ഗ്യാനേഷ് കുമാര്‍
ന്യൂഡല്‍ഹി: ബിഹാറില്‍ ബുർഖ ധരിച്ച് പോളിങ്ബൂത്തിലെത്തുന്നവരെ തിരിച്ചറിയാന്‍ അങ്കണവാടി ജീവനക്കാരെ പ്രത്യേകം ചുമതലപ്പെടുത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍. മുഴുവന്‍ പോളിങ് ബൂത്തിലും ഈ സൗകര്യം ഏര്‍പ്പെടുത്തുമെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇക്കാര്യം അറിയിച്ചത്.
രണ്ടുഘട്ടമായാണ് ബിഹാറില്‍ വോട്ടെടുപ്പ് നടക്കുക. നവംബര്‍ 6നും 11നുമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. 40 സംവരണ സീറ്റാണ് ബിഹാറിലുള്ളത്. ആകെ ഏഴ് കോടി 43 ലക്ഷം വോട്ടര്‍മാരില്‍ 3.92 കോടി പുരുഷന്മാരും 3.50 കോടി സ്ത്രീകളുമാണുള്ളത്.
എസ്ഐആറിലൂടെ വോട്ടര്‍പട്ടിക കുറ്റമറ്റതാക്കിയെന്നും ബിഹാര്‍ തെരഞ്ഞെടുപ്പിന് സജ്ജമായെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു.ഇത്തവണ യാതൊരു പ്രശ്നങ്ങളുമില്ലാതെ തിരഞ്ഞെടുപ്പ് നടത്താനാണ് ശ്രമിക്കുന്നതെന്നും വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നതെങ്ങനെയാണെന്ന് രാജ്യത്തെ മറ്റുള്ളവര്‍ക്ക് ബിഹാറിലൂടെ കാണിച്ചു കൊടുത്തെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു. അക്രമങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്നും ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കി.പുതിയ വോട്ടര്‍മാര്‍ക്ക് 15 ദിവസത്തികം വോട്ടര്‍ ഐഡി കാര്‍ഡുകള്‍ നല്‍കും.ആകെ 90,000 പോളിങ്ങ് സ്റ്റേഷനുകളാണ് ബിഹാറിലുണ്ടാകുക.
ഇക്കുറി എന്‍ഡിഎയും ഇന്ത്യാ സഖ്യവും തമ്മിലാണ് മല്‍സരം നടക്കുക. ബിജെപി, ജനതാദള്‍ (യുനൈറ്റഡ്), ലോക് ജന്‍ശക്തി പാര്‍ട്ടി എന്നിവയാണ് എന്‍ഡിഎ സഖ്യത്തിലുള്ളത്. ആര്‍ജെഡി നയിക്കുന്ന പ്രതിപക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടും.
