ബെംഗളൂരു-മഡ്ഗാവ് വന്ദേ ഭാരത് എക്‌സ്പ്രസ് ഉടന്‍

Update: 2026-02-21 11:11 GMT

ബെംഗളൂരു: ബെംഗളൂരുവിനും ഗോവയിലെ മഡ്ഗാവിനും ഇടയില്‍ പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് സര്‍വീസ്. സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് മംഗളൂരു വഴിയുള്ള സര്‍വീസ് നിര്‍ദേശിച്ചിരിക്കുന്നത്. റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കിയാല്‍ സമയക്രമം ഔദ്യോഗികമായി പ്രഖ്യാപിക്കും. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തീരദേശ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. സെമിഹൈസ്പീഡ് ട്രെയിനിന് ഏകദേശം 13 മണിക്കൂര്‍ കൊണ്ടാകും യാത്ര പൂര്‍ത്തിയാക്കാന്‍ കഴിയുക.

പുതിയ സര്‍വീസ് ബെംഗളൂരു നഗരത്തില്‍ നിന്ന് ഗോവയിലെ മഡ്ഗാവോണ്‍ വരെ ഓടും. മംഗളൂരു ജംഗ്ഷന്‍, മംഗളൂരു സെന്‍ട്രല്‍ സ്‌റ്റേഷനുകളില്‍ പ്രവേശിക്കാതെ പാഡില്‍ ബൈപാസ് വഴിയാണ് ട്രെയിന്‍ കടന്നുപോകുക. മംഗളൂരുവിനെ ഒഴിവാക്കി സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേയെ നേരിട്ട് കൊങ്കന്‍ റെയില്‍വേ ബന്ധിപ്പിക്കുന്ന പാതയാണ് പാഡില്‍ ബൈപാസ്. ചിക്കബനവാര-ഹസന്‍ റൂട്ടില്‍ വേഗത മണിക്കൂറില്‍ 110 കിലോമീറ്ററില്‍ നിന്ന് 130 കിലോമീറ്ററായി ഉയര്‍ത്താനും സക്ലേഷ്പൂര്‍-സുബ്രഹ്മണ്യ റോഡ് ഘട്ട് സെക്ഷനില്‍ 30 കിലോമീറ്ററില്‍ നിന്ന് 40 കിലോമീറ്ററായി വര്‍ധിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

താല്‍ക്കാലിക സമയക്രമപ്രകാരം യശ്വന്ത്പുരില്‍ നിന്ന് രാവിലെ 6.05നു പുറപ്പെടുന്ന ട്രെയിന്‍ വൈകുന്നേരം 7.15നു മഡ്ഗാവില്‍ എത്തും (13 മണിക്കൂര്‍ 10 മിനിറ്റ്). മടക്കയാത്രയില്‍ മഡ്ഗാവില്‍ നിന്ന് പുലര്‍ച്ചെ 5.30 നു പുറപ്പെട്ട് വൈകുന്നേരം 6.40നു യശ്വന്ത്പൂരിലെത്തും. തീരദേശ കര്‍ണാടകയിലേക്കും ഗോവയിലേക്കും യാത്ര ചെയ്യുന്ന വിനോദസഞ്ചാരികള്‍ക്കും സ്ഥിരം യാത്രക്കാര്‍ക്കും പുതിയ സര്‍വീസ് ഗുണകരമാകും

Tags: