കേരളത്തില്‍ ബാറുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു: മല്ലികാര്‍ജുന്‍ ഖര്‍ഗെ

Update: 2026-03-25 15:07 GMT

കോഴിക്കോട്: കേരളത്തില്‍ ചായക്കട തുടങ്ങുന്നതിനേക്കാള്‍ കൂടുതല്‍ ബാറുകളും വൈന്‍ പാര്‍ലറും തുടങ്ങിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ദൈവത്തിനെ പോലും വെറുതെ വിടാത്തവരാണ് കേരളത്തിലെ സര്‍ക്കാര്‍. അവര്‍ എന്ത് വൃത്തികേടും നാടിനോട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണം കവര്‍ന്ന ഉന്നതരെ ജയിലിലടക്കാതെ രക്ഷപ്പെടുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തില്‍ സിജെപി സഖ്യമാണെന്നും ബിജെപി മല്‍സരിക്കുന്നത് എല്‍ഡിഎഫിന്റെ വിജയത്തിന് വേണ്ടിയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ബിജെപിക്ക് നല്‍കുന്ന വോട്ട് എല്‍ഡിഎഫിന് നല്‍കുന്നതിന് തുല്യമാണെന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന യുഡിഎഫ് റാലിയില്‍ സംസാരിക്കുകയായിരുന്നു ഖര്‍ഗെ.

കേരളത്തിലെ സിപിഎം-ബിജെപി കൂട്ട് കെട്ട് എല്ലാവരും തിരിച്ചറിഞ്ഞു. അവര്‍ക്ക് സിജെപി എന്നാണ് ഇപ്പോഴത്തെ പേര്. കരുത്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്താതെ ഒത്തുകളിയാണ്. ഓരോ വോട്ടും പരസ്പരം ഷെയര്‍ ചെയ്യുന്നു. ഈ മലയാളക്കരയെ കുറിച്ച് ബിജെപിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല. ബിജെപിക്ക് കേരളത്തെ മനസിലായിട്ടില്ല. അവര്‍ കേരളത്തിനുള്ളില്‍ അന്യഗ്രഹ ജീവികളെപ്പോലെയാണ്. മതേതരമെന്ന് പറയുന്ന സിപിഎം എങ്ങനെ ബിജെപിയുമായി നീക്ക് പോക്കുണ്ടാക്കുമെന്നും അദ്ദേഹം ചോദിച്ചു. സിപിഎം സഞ്ചരിക്കുന്നത് ബിജെപിയുടെ അജണ്ടയ്‌ക്കൊപ്പമാണ്. യുഡിഎഫിനെ തിരികെ കൊണ്ട് വരണം, കേരളത്തെ രക്ഷിക്കണം. യുഡിഎഫ് നയിക്കും, കേരളം ജയിക്കുമെന്നും ഖര്‍ഗെ കൂട്ടിച്ചേര്‍ത്തു.

Tags: