കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് മൊബൈല്‍ എറിഞ്ഞുനല്‍കാന്‍ ശ്രമം

ഒരാള്‍ പിടിയില്‍, രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു

Update: 2025-08-25 05:52 GMT

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മൊബൈല്‍ എറിയാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പനങ്കാവ് സ്വദേശി അക്ഷയ്‌നെ പിടികൂടി. ഇയാളോടൊപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടു. ജയില്‍ കോമ്പൗണ്ടില്‍ കയറി മതിലിന് മുകളിലൂടെ എറിഞ്ഞ് നല്‍കാനായിരുന്നു ഇവരുടെ ശ്രമം.

ഇന്നലെ വൈകിട്ട് മൂന്ന് മണിക്കാണ് സംഭവം. മൂന്ന് പേര്‍ ജയില്‍ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറുന്നത് സിസിടിവി ദൃശ്യങ്ങളിലൂടെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ജയിലിന് പുറത്തെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസിന് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കുകയും ചെയ്തു. ഒരു മൊബൈല്‍ ഫോണും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും വലിച്ചെറിയുന്നതാണ് ഉദ്യോഗസ്ഥര്‍ കണ്ടത്.

പോലിസുകാരെ കണ്ടതോടെ മൂന്ന് പേരും ഓടാന്‍ ശ്രമിച്ചെങ്കിലും അക്ഷയ് നിലത്തുവീഴുകയായിരുന്നു. ജയിലിലുള്ള രാഷ്ട്രീയ തടവുകാര്‍ക്ക് വേണ്ടിയാണ് പുകയില ഉല്‍പ്പന്നങ്ങളും മൊബൈല്‍ ഫോണും കൊണ്ടുവന്നതെന്നാണ് അക്ഷയ് നല്‍കിയ മൊഴിയില്‍ പറയുന്നത്. ഓടി രക്ഷപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു.

Tags: