ഡല്‍ഹിയിലും ബഹ്റൈച്ചിലും മുസ് ലിം തൊഴിലാളികള്‍ക്ക് നേരെ ആക്രമണം

Update: 2026-04-21 09:52 GMT

ന്യൂഡല്‍ഹി: തങ്ങള്‍ നല്‍കിയ സേവനത്തിന് പണം ചോദിച്ചതിനെ തുടര്‍ന്ന് മുസ് ലിം യുവാക്കള്‍ക്ക് നേരേ ആക്രണം. ബാര്‍ബറായ യുവാവിനും ജ്യൂസ് വില്‍പ്പനക്കാരനായ യുവാവിനു നേരെയുമാണ് ആക്രണം ഉണ്ടായത്. ന്യൂഡല്‍ഹിയിലും ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചിലുമാണ് സംഭവം.

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂര്‍ പ്രദേശത്ത്, മുടിവെട്ടുന്നതിനുള്ള പണം ഉപഭോക്താവിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇര്‍ഫാന്‍ എന്ന യുവാവിന് മര്‍ദ്ദനമേറ്റത്. മുടി വെട്ടിയതിനു ശേഷം പണം നല്‍കാന്‍ വിസമ്മതിച്ച യുവാവ് ഇര്‍ഫാനെ ആക്രമിക്കുകയും പിന്നീട് അവിടെ നിന്നു പോയി വീണ്ടും തിരിച്ച് വന്ന് ആയുധം കൊണ്ട് ആക്രമിക്കുകയുമായിരുന്നു.

വിവരം ലഭിച്ചയുടനെ പോലീസ് സ്ഥലത്തെത്തി ഇര്‍ഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമികളെ തിരിച്ചറിയാന്‍ ശ്രമിക്കുകയാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ബഹ്റൈച്ച് ജില്ലയില്‍ സമാനമായ ഒരു കേസില്‍, പണം ആവശ്യപ്പെട്ടതിന് ഒരു കൂട്ടം ആളുകള്‍ ജ്യൂസ് വില്‍പ്പനക്കാരനായ നഫീസിനെയും പിതാവിനെയും മര്‍ദ്ദിക്കുകയായിരുന്നു. രാംഗോണ്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലുള്ള ഖജുവ ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags: