34 കൊളംബിയന്‍ സൈനികരെ ഗറില്ലകള്‍ തട്ടിക്കൊണ്ടുപോയി

Update: 2025-08-27 03:55 GMT

ബൊഗോട്ട: കൊളംബിയന്‍ സൈനികരെ ഫാര്‍ക്ക് ഗറില്ലകള്‍ തട്ടിക്കൊണ്ടുപോയി. ഗവിയേര പ്രവിശ്യയിലെ എല്‍ റെട്ടോണോ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിന് ഒടുവിലാണ് 34 സൈനികരെ ഗറില്ലകള്‍ തട്ടിക്കൊണ്ടുപോയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ജൂണില്‍ പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന 57 സൈനികരെയും തട്ടിക്കൊണ്ടുപോയിരുന്നു. യുഎസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കൊളംബിയന്‍ സര്‍ക്കാരിനെ നേരിടാന്‍ 1964ലാണ് കൊളംബിയന്‍ കര്‍ഷകര്‍ ഫാര്‍ക്ക് രൂപീകരിച്ചത്. യുഎസിന്റെ നേരിട്ടുള്ള വ്യോമാക്രമണങ്ങളെ അതിജീവിച്ച അവര്‍ കൊളംബിയയിലെ ഏറ്റവും വലിയ ഇടതു ഗറില്ലാ സംഘടനയായി മാറി. പിന്നീട് സര്‍ക്കാരുമായി ചര്‍ച്ച നടത്തി തിരഞ്ഞെടുപ്പിന്റെ ഭാഗമായി. എന്നാല്‍, ഒരു വിഭാഗം വിമതരായി സായുധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. നിലവില്‍ കൊളംബിയ ഭരിക്കുന്ന ഇടതുസര്‍ക്കാര്‍ ഗറില്ലകള്‍ ആയുധം താഴെ വയ്ക്കണമെന്ന നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്.