നിയമസഭാ തിരഞ്ഞെടുപ്പ്; നാല് സീറ്റില്‍ ആര്‍എസ്പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ചവറയില്‍ ഷിബു ബേബി ജോണ്‍, കുന്നത്തൂരില്‍ ഉല്ലാസ് കോവൂര്‍

Update: 2026-03-16 12:09 GMT

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ആര്‍എസ്പി. നാലു സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളേയാണ് പ്രഖ്യാപിച്ചത്. ചവറയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ വീണ്ടും മല്‍സരിക്കും. കുന്നത്തൂരില്‍ ഉല്ലാസ് കോവൂരും ഇരവിപുരത്ത് അഡ്വ. വിഷ്ണു മോഹനും ആറ്റിങ്ങലില്‍ സന്തോഷ് ഭദ്രനും മല്‍സരിക്കും. അഞ്ചാമത്തെ സീറ്റിനെകുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. പാര്‍ട്ടിയുടെ യുവജനസംഘടനയായ ആര്‍വൈഎഫിന്റെ സംസ്ഥാന പ്രസിഡന്റാണ് ഉല്ലാസ് കോവൂര്‍. ആര്‍വൈഎഫിന്റെ സംസ്ഥാന സെക്രട്ടറിയാണ് വിഷ്ണു മോഹന്‍.

കൊല്ലത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി നേതാവ് എ എ അസീസാണ് സ്ഥാനാര്‍ഥിപ്രഖ്യാപനം നടത്തിയത്. മട്ടന്നൂരിന് പകരം കാഞ്ഞങ്ങാട് ചോദിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. അഞ്ചാമത്തെ സീറ്റിലേക്കും സ്ഥാനാര്‍ഥികളെ തീരുമാനിച്ചു കഴിഞ്ഞു. സീറ്റില്‍ ധാരണയായാല്‍ ഉടന്‍ പ്രഖ്യാപനം ഉണ്ടാകും. കൊല്ലം ജില്ലയില്‍ മൂന്ന് സീറ്റിലും വിജയിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ചവറയില്‍ ഒന്നും പ്രവചിക്കുന്നില്ല. കഴിഞ്ഞതവണ ചവറയില്‍ എല്‍ഡിഎഫ് നടത്തിയത് അരാഷ്ട്രീയ പോരാട്ടം. അരിവാള്‍ ചുറ്റികയില്‍ ഒരാളെ നിര്‍ത്തി ചവറയില്‍ യുഡിഎഫിനെ പരാജയപ്പെടുത്താന്‍ എല്‍ഡിഎഫിന് ശേഷിയില്ല. ഇരവിപുരത്തെ തര്‍ക്കങ്ങള്‍ കഴിഞ്ഞ മാസം 27ാം തീയതി തന്നെ അവസാനിച്ചു. ഇരവിപുരത്തിന് ലഭിച്ചത് മികച്ച സ്ഥാനാര്‍ഥി എന്ന് ഒറ്റക്കെട്ടായി പറയുന്നുവെന്നും ഷിബു ബേബി ജോണ്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം പയ്യന്നൂര്‍ സീറ്റ് ആര്‍എസ്പിക്ക് ലഭിച്ചാല്‍ സിപിഎം പുറത്താക്കിയ മുന്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാന്‍ ധാരണയായിട്ടുണ്ട്. ഇന്നുചേര്‍ന്ന ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ധാരണയായത്. വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് പിന്നാലെ ആര്‍എസ്പി അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു.

Tags: