തദ്ദേശ തിരഞ്ഞെടുപ്പ്; കൊച്ചി കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് 70 സ്ഥാനാര്‍ത്ഥികളായി

Update: 2025-11-12 12:04 GMT

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനില്‍ മല്‍സരിക്കുന്ന 70 എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആകെ 76 ഡിവിഷനുകളാണ് കോര്‍പ്പറേഷനിലുള്ളത്. ആറു ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.

സിപിഐഎം 59, സിപിഐ എട്ട്, കേരള കോണ്‍ഗ്രസ് മാണി മൂന്ന്, ജെഡിഎസ് രണ്ട്, എന്‍സിപി രണ്ട്, കോണ്‍ഗ്രസ് എസ് ഒന്ന്, ഐഎന്‍എല്‍ ഒന്ന് എന്നിങ്ങനെയാണ് സീറ്റു വിഹിതം. പൂണിത്തൂറ, മട്ടാഞ്ചേരി, ഗിരിനഗര്‍, കടവന്ത്ര, പെരുമാനൂര്‍, പനമ്പിള്ളി നഗര്‍ തുടങ്ങിയവയാണ് പ്രഖ്യാപിക്കാന്‍ ബാക്കിയുള്ള ഡിവിഷനുകള്‍.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്‍ യുഡിഎഫ് നേതാക്കള്‍ ഇടംപിടിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് ഇടതുപക്ഷത്തിന്റെ ഭാഗമായ അഞ്ചു പേരും മുസ്ലിം ലീഗില്‍ നിന്നെത്തിയ ഒരാളുമാണ് പട്ടികയിലുള്ളത്. ഗ്രേസി ജോസഫ്, പി എം ഹാരിസ്, എം ബി മുരളീധരന്‍, എ ബി സാബു, ഷീബ ഡ്യൂറോം, കെ ജെ പ്രകാശന്‍ എന്നിവരാണിവര്‍.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എറണാകുളം നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഷാജി ജോര്‍ജ് പ്രണതയെയും സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട്. എറണാകുളം നോര്‍ത്ത് ഡിവിഷനിലാണ് ഷാജി ജോര്‍ജ് മല്‍സരിക്കുന്നത്. നിലവില്‍ കൗണ്‍സിലര്‍മാരായ ഒമ്പതു പേര്‍ വീണ്ടും മല്‍സരിക്കുന്നുണ്ട്. 40 വയസ്സില്‍ താഴെയുള്ള ഏഴു പേര്‍ മല്‍സരരംഗത്തുണ്ട്. ആകെ 43 വനിതാ സ്ഥാനാര്‍ത്ഥികളാണുള്ളത്.