നിയമസഭാ തിരഞ്ഞെടുപ്പ്; സ്‌ക്രീനിങ് കമ്മിറ്റി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

കേരളത്തിന്റെ ചുമതല മധുസൂദനന്‍ മിസ്ത്രിക്ക്

Update: 2026-01-03 17:08 GMT

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കി കോണ്‍ഗ്രസ്. കേരളം ഉള്‍പ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പിനായി സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ അഞ്ചംഗ സ്‌ക്രീനിങ് കമ്മിറ്റികള്‍ രൂപീകരിച്ച് എഐസിസി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, അസം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലേക്കുള്ള സ്‌ക്രീനിങ് കമ്മിറ്റിയെയാണ് എഐസിസി പ്രഖ്യാപിച്ചത്.

കേരളത്തില്‍ മധുസൂദനന്‍ മിസ്ത്രി ചെയര്‍മാനായിട്ടുള്ള സ്‌ക്രീനിങ് കമ്മിറ്റിയില്‍ ഡോ. സൈദ് നസീര്‍ ഹുസൈന്‍ എംപി, നീരജ് ഡാംഗി, അഭിഷേക് ദത്ത് എന്നിവര്‍ അംഗങ്ങളാണ്. അസമിന്റെ ചുമതല പ്രിയങ്ക ഗാന്ധിക്കു നല്‍കി. തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളുടെ ചുമതല ടി എസ് സിങ് ദേവിനും പശ്ചിമബംഗാളിന്റെ ചുമതല ബി കെ ഹരിപ്രസാദിനും നല്‍കി. എഐസിസി സെക്രട്ടറിമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, പിസിസി അധ്യക്ഷന്മാര്‍, പ്രതിപക്ഷ നേതാക്കള്‍ തുടങ്ങിയവരും അതത് സംസ്ഥാനങ്ങളിലെ സ്‌ക്രീനിങ് കമ്മിറ്റികളില്‍ അംഗങ്ങളായിരിക്കും. സ്ഥാനാര്‍ഥി നിര്‍ണയമടക്കം സുപ്രധാന തീരുമാനങ്ങള്‍ സ്‌ക്രീനിങ് കമ്മിറ്റികളാകും എടുക്കുക.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിനായി രണ്ടുഘട്ട കര്‍മ്മ പദ്ധതിയാണ് കോണ്‍ഗ്രസ് തയ്യാറാക്കുന്നത്. ഫെബ്രുവരി ആദ്യ ആഴ്ചയ്ക്കുള്ളില്‍ കേരളത്തിലെ 70 സ്ഥാനാര്‍ഥികളില്‍ ധാരണയാകും. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പു തന്നെ മുഴുവന്‍ സ്ഥാനാര്‍ഥികളേയും കണ്ടെത്തും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പ്രചാരണങ്ങളുമായി രണ്ടാംഘട്ട കര്‍മ്മ പദ്ധതി നടപ്പാക്കും. നാളെ സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ കര്‍മ്മപദ്ധതി അവതരിപ്പിക്കും.