അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം; ആശുപത്രി വിട്ടു

നടിയുടെ പരാതിയെക്കുറിച്ച് അറിയില്ലെന്ന് മൊഴി

Update: 2026-04-01 02:49 GMT

കൊച്ചി: യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്ത് ആശുപത്രി വിട്ടു. തൊടുപുഴയില്‍ അറസ്റ്റിലായ സംവിധായകനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തി കോടതിയില്‍ ഹാജരാക്കാനായിരുന്നു പോലിസ് നീക്കം. അറസ്റ്റ് നടപടികള്‍ക്ക് മുന്നോടിയായി നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന് രക്തസമ്മര്‍ദ്ദം ഉയര്‍ന്നതായും ഇസിജിയില്‍ വ്യതിയാനമുള്ളതായും കണ്ടെത്തി. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതാണ് കാരണമെന്നായിരുന്നു കരുതിയത്. പരിശോധനയ്ക്കൊടുവില്‍ രക്തസമ്മര്‍ദ്ദം സാധാരണനിലയിലായെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍നിന്ന് പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.

അതേസമയം, തനിക്കെതിരേയുള്ള ആരോപണങ്ങള്‍ നിഷേധിച്ച് പീഡന പരാതിയില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്ത്. പരാതിയെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് മൊഴി നല്‍കി. പരാതിക്കാസ്പദമായ സംഭവം നടന്ന സമയത്ത് സിനിമാലൊക്കേഷനില്‍ ഉണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്യും. ഐസിസി അംഗങ്ങളുടെയും മൊഴിയെടുക്കും. ആശുപത്രിയില്‍നിന്ന് എറണാകുളം വനിതാ പോലിസ് സ്റ്റേഷനിലേക്കാണ് സംവിധായകനെ കൊണ്ടുപോയത്. അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കും. അതിക്രമത്തെത്തുടര്‍ന്ന് വലിയ മാനസികാഘാതം അനുഭവിച്ച നടി കൗണ്‍സിലിങിന് ശേഷമാണ് പരാതിയുമായി മുന്നോട്ട് വന്നത്. നടിയുടെ രഹസ്യമൊഴിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് പോലിസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.

ജനുവരി ഒന്‍പതിന് ഫോര്‍ട്ട് കൊച്ചിയിലെ സ്വന്തം സിനിമാ സെറ്റില്‍ വച്ച് കാരവാനില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവനടിയുടെ പരാതിയിലാണ് സംവിധായകനും നടനുമായ രഞ്ജിത്തിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തത്. രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. ഇടുക്കി എസ്പിയുടെ നിര്‍ദ്ദേശപ്രകാരം തൊടുപുഴയില്‍ വെച്ച് കാര്‍ തടഞ്ഞാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കൊച്ചി പോലിസിന് കൈമാറി. ബിഎന്‍എസ് പ്രകാരമുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മാനഭംഗം, ലൈംഗിക അതിക്രമം, അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ഇതിലുള്‍പ്പെടുന്നു.