ലഹരിക്കടത്ത് സംഘത്തലവന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടി

Update: 2025-05-08 15:25 GMT

മലപ്പുറം: അന്തര്‍സംസ്ഥാന ലഹരിക്കടത്ത് സംഘത്തലവന്റെ അരീക്കോട്ടെ സ്വത്തുവകകള്‍ കണ്ടുകെട്ടി. അരീക്കോട് പൂവത്തിക്കല്‍ സ്വദേശി പൂളക്കചാലില്‍ അസീസ് (43) എന്നയാളുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്മഗ്‌ളേഴ്‌സ് ആന്റ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് അതോരിറ്റിയുടെ ഉത്തരവ് പ്രകാരമാണ് അസീസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. അസീസിന്റെ ഭാര്യയുടെ പേരില്‍ അരീക്കോട് പുതുതായി പണിത ഗൃഹപ്രവേശത്തിന് തയ്യാറായ 75 ലക്ഷം വില വരുന്ന വീട്, പൂവത്തിക്കലില്‍ ഉള്ള 15 ലക്ഷത്തോളം വിലവരുന്ന ഏഴരസെന്റ് സ്ഥലം എന്നിവ കണ്ടുകെട്ടി. അസീസിന്റെ ഭാര്യയുടേയും മകളുടേയും പേരില്‍ തൃക്കലങ്ങോട് കനറാ ബാങ്ക് ശാഖയിലുള്ള അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു.

മാര്‍ച്ചിലാണ് അരീക്കോട് തേക്കിന്‍ചുവടുവെച്ച് 196.96 ഗ്രാം എംഡിഎംഎയുമായി അസീസിനേയും കൂട്ടാളി എടവണ്ണ സ്വദേശി കൈപ്പഞ്ചേരി റിയാസ് ബാബുവിനേയും ഡാന്‍സാഫ് സംഘവും പോലിസും പിടികൂടിയത്. തുടരന്വേഷണത്തില്‍ പൂവത്തിക്കല്‍ സ്വദേശി ഷിബില മന്‍സില്‍ അനസ് (30), കണ്ണൂര്‍ കോലഞ്ചേരി സ്വദേശി ഫാത്തിമ മന്‍സില്‍ സുഹൈല്‍ (27), ഒരു ഉഗാണ്ട സ്വദേശിനി എന്നിവരടക്കം മൂന്നുപേരെ കൂടി പോലീസ് പിടികൂടിയിരുന്നു. കേസുമായി ബന്ധപ്പെട്ട് അരീക്കോട് ഇന്‍സ്പക്ടര്‍ സിജിത്ത് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അസീസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികളിലേക്ക് നീങ്ങിയത്.