സ്വകാര്യ സ്ലീപ്പര്‍ ബസുകള്‍ നിരോധിക്കാനൊരുങ്ങി ആന്ധ്രപ്രദേശ് സര്‍ക്കാര്‍

Update: 2026-04-17 10:16 GMT

അമരാവതി: സംസ്ഥാനത്ത് സ്വകാര്യ സ്ലീപ്പര്‍ ബസുകള്‍ ഉള്‍പ്പെട്ട അപകടങ്ങള്‍ തുടര്‍ച്ചയായി റിപോര്‍ട്ട് ചയ്യപ്പെടുന്ന സാഹചര്യത്തില്‍, ഇത്തരം ബസുകള്‍ നിരോധിക്കുന്ന കാര്യം ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നു. ബസ് അപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള നടപടികള്‍ വിലയിരുത്താന്‍ രൂപീകരിച്ച മന്ത്രിസഭ ഉപസമിതിയാണ് വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തിയത്. ഗതാഗത വകുപ്പ് മന്ത്രിയും ആഭ്യന്തര മന്ത്രിയും പങ്കെടുത്ത യോഗത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സ്വകാര്യ സ്ലീപ്പര്‍ ബസുകള്‍ക്കെതിരേ കടുത്ത നടപടി വേണമെന്ന നിര്‍ദേശം ഉയര്‍ന്നു. സംസ്ഥാനത്തുടനീളം പരിശോധന ശക്തമാക്കിയതായും ഇതിനായി പുതിയ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചതായും ഗതാഗത വകുപ്പ് അറിയിച്ചു.

പല സ്വകാര്യ സ്ലീപ്പര്‍ ബസുകളും നിര്‍മാണ കമ്പനികള്‍ നല്‍കിയ യഥാര്‍ഥ രൂപത്തില്‍ നിന്ന് അനധികൃതമായി മാറ്റം വരുത്തിയാണ് സര്‍വീസ് നടത്തുന്നതെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. ബസുകളുടെ ഘടനാ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തത്, എമര്‍ജന്‍സി എക്‌സിറ്റുകളുടെ അഭാവം, പര്യാപ്തമല്ലാത്ത വെന്റിലേഷന്‍ സംവിധാനം എന്നിവ തീപിടിത്തം പോലുള്ള അപകടസാധ്യത വര്‍ധിപ്പിക്കുന്നതായി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ രൂപഭേദം വരുത്തിയ സ്ലീപ്പര്‍ ബസുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുകയാണ്. സുരക്ഷിതമല്ലാത്ത സ്ലീപ്പര്‍ കോച്ച് ബസുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാനുമായി കേന്ദ്ര സര്‍ക്കാരിനോടും ഇടപെടുമെന്ന് ഗതാഗത മന്ത്രി മാണ്ഡിപ്പള്ളി രാംപ്രസാദ് റെഡ്ഡി അറിയിച്ചു.

അന്തിമ തീരുമാനം വരുന്നതുവരെ കര്‍ശന സുരക്ഷാനടപടികള്‍ നടപ്പാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. യാത്രാ ദൂരം കണക്കാക്കി സമയപരിധി നിശ്ചയിക്കുകയും അതിനുമുന്‍പ് ലക്ഷ്യസ്ഥാനത്ത് എത്തുന്ന ബസുകള്‍ നഗരത്തിലേക്ക് പ്രവേശിപ്പിക്കാതിരിക്കുകയുമാണ് പ്രധാന നടപടി. അമിതവേഗം നിയന്ത്രിക്കാനാണിതെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിദിനം 300 കിലോമീറ്ററില്‍ കൂടുതല്‍ സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര ബസുകളില്‍ രണ്ടു ഡ്രൈവര്‍മാരെ നിര്‍ബന്ധമാക്കിയിട്ടുണ്ട്. രണ്ടാമത്തെ ഡ്രൈവര്‍ക്കായി പ്രത്യേക വിശ്രമസീറ്റും ഒരുക്കണം. കൂടാതെ ഡ്രൈവര്‍മാരെയും എതിര്‍ദിശയിലെ ഗതാഗതവും നിരീക്ഷിക്കാന്‍ രണ്ടു ക്യാമറകള്‍ സ്ഥാപിക്കണമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags: