നിതിന്‍ രാജ് ജീവനൊടുക്കാന്‍ കാരണം ലോണ്‍ ആപ്പ് ഭീഷണിയെന്ന് അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് മാനേജ്‌മെന്റ്

Update: 2026-04-19 04:59 GMT

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിലേക്ക് നയിച്ചത് ലോണ്‍ ആപ്പ് ഭീഷണിയെന്ന് അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് മാനേജ്‌മെന്റ്. നിതിന്‍ രാജിന്റെ മരണത്തില്‍ കോളജില്‍ ആര്‍ക്കും പങ്കില്ലെന്ന് മാനേജ്‌മെന്റിന്റെ വിശദീകരണക്കുറിപ്പ്. ജാതി വിവേചന ആരോപണം തെറ്റെന്നും മാനേജ്‌മെന്റ് എംഡി അദിനാന്‍ പറയുന്നു.

ലോണ്‍ ആപ്പിന് നല്‍കിയ റഫറന്‍സ് നമ്പര്‍ മാറ്റണമെന്ന് അധ്യാപിക നിതിനോട് ആവശ്യപ്പെട്ടിരുന്നു. നമ്പര്‍ നല്‍കിയിട്ടില്ലെന്ന് നിതിന്‍ ആവര്‍ത്തിച്ചപ്പോള്‍ അധ്യാപിക സൈബര്‍ സെല്ലില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് നിതിന്‍ രാജ് ജീവനൊടുക്കിയതെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു

ലോണ്‍ എടുത്തത് സഹോദരീ ഭര്‍ത്താവ് അശോകന് വേണ്ടിയാണെന്ന് നിതിന്‍ പറഞ്ഞു. കോളജിന് പുറത്ത് നിതിന്‍ രാജ് ഉള്‍പ്പെട്ട ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ സമയത്ത് കോളജ് പരമാവധി സഹായിച്ചു. കൗണ്‍സിലിങ് നല്‍കുമെന്ന് ഉറപ്പ് നല്‍കി രക്ഷിതാക്കള്‍ നിതിനെ കൂട്ടിക്കൊണ്ടുപോയി. ഇക്കാര്യം കോളജിലും പോലിസ് സ്റ്റേഷനിലും എഴുതി നല്‍കിയിരുന്നുവെന്ന് മാനേജ്‌മെന്റിന്റെ വിശദീകരണക്കുറിപ്പില്‍ പറയുന്നു.

അധ്യാപികമാര്‍ നിരന്തരം ആവശ്യപ്പെട്ടാണ് നിതിന്‍ തിരികെ കോളജില്‍ എത്തിയത്. കോളജിലെ അധ്യാപകരും ജീവനക്കാരും അടക്കം ഒരാള്‍ക്കെതിരേയും നിതിന്‍രാജ് പരാതി നല്‍കിയിട്ടില്ല. പ്രിന്‍സിപ്പല്‍ ചേംബറില്‍ വച്ച് നിതിനുമായി അധ്യാപകരും പ്രിന്‍സിപ്പാളും സംസാരിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നു.

പ്രെസ്റ്റിജ് എഡ്യൂക്കേഷണല്‍ ട്രസ്റ്റിന് വേണ്ടി മെഡിക്കല്‍ ഡയറക്ടര്‍ പി അദ്‌നാന്‍ സിദ്ദിഖാണ് വിശദീകരണകുറിപ്പ് പുറത്തിറക്കിയത്. നട്ടെല്ലിനും ശ്വാസകോശത്തിനും സംഭവിച്ച ക്ഷതമാണ് നിതിന്റെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടില്‍ റിപോര്‍ട്ടില്‍ പറയുന്നു. നിതിന്‍ രാജിനെ ആശുപത്രിയിലെത്തിക്കുമ്പോള്‍ നേരിയതോതില്‍ ഹൃദയമിടിപ്പ് ഉണ്ടായിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നുണ്ട്. സംഭവത്തില്‍ ആരോഗ്യ സര്‍വകലാശാല നിയോഗിച്ച അന്വേഷണസംഘം കോളജിലെത്തി തെളിവെടുപ്പു നടത്തിയിരുന്നു.

അതേസമയം, കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ നിതിന്‍ രാജിന്റെ മരണത്തില്‍ പിടിയിലായ ലോണ്‍ ആപ്പ് നടത്തിപ്പുകാരെ പോലിസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. പ്രതികളെ വിശദമായി ചോദ്യം ചെയ്യാനാണ് പോലിസ് നീക്കം.

Tags: