പിണറായിയില്‍ റീല്‍സ് ചിത്രീകരണത്തിനിടെ പൊട്ടിയത് സ്‌ഫോടക വസ്തു തന്നെ; ദൃശ്യം പുറത്ത്

പോലിസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങള്‍

Update: 2025-12-20 02:27 GMT

കണ്ണൂര്‍: പിണറായിയിലെ സ്‌ഫോടനം റീല്‍സ് ചിത്രീകരണത്തിനിടെ എന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിപിന്‍ രാജിന്റെ കൈയില്‍ നിന്ന് സ്‌ഫോടക വസ്തു പൊട്ടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പൊട്ടിയത് പടക്കം എന്നായിരുന്നു പോലിസും സിപിഎമ്മും പ്രചരിപ്പിച്ചത്. അനധികൃതമായി നിര്‍മ്മിച്ച സ്‌ഫോടക വസ്തുവാണ് പൊട്ടിയതെന്നാണ് പുറത്തു വന്ന ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടക്കുന്നത്. പിണറായി വെണ്ടുട്ടായില്‍ കനാല്‍ക്കരയിലാണ് സ്‌ഫോടനമുണ്ടായത്. കനാല്‍ക്കരയില്‍ ആളൊഴിഞ്ഞ ഭാഗത്തുണ്ടായ ഉഗ്ര സ്‌ഫോടനത്തിലാണ് സിപിഎം പ്രവര്‍ത്തകനായ വിപിന്‍ രാജിന്റെ വലത് കൈപ്പത്തിക്ക് സാരമായി പരിക്കേറ്റത്. ഇയാളെ ഉടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.

നാടന്‍ ബോംബ് പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തി തകര്‍ന്നു എന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത. തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകനായ വിപിന്‍ രാജിനെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഓലപ്പടക്കം പൊട്ടിക്കുമ്പോള്‍ അപകടമുണ്ടായെന്നാണ് യുവാവ് ആശുപത്രിയിലും പോലിസിനോടും പറഞ്ഞത്. മുന്‍പ് കാപ്പ ഉള്‍പ്പെടെ ഇയാള്‍ക്കെതിരേ പോലിസ് ചുമത്തിയിട്ടുണ്ടായിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് വലിയ രാഷ്ട്രീയ വിവാദവും രൂപംകൊണ്ടിരുന്നു.

വിപിന്‍ രാജിന്റെ സുഹൃത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. റീല്‍സ് ചിത്രീകരിക്കുമ്പോഴാണ് സ്‌ഫോടക വസ്തു വിപിന്റെ കൈയിലിരുന്ന് പൊട്ടിയതെന്ന് ദൃശ്യം തെളിയിക്കുന്നുണ്ട്. ഗുണ്ട് കത്തിച്ച ശേഷം വലിച്ചെറിയാന്‍ ശ്രമിക്കുന്നതിനിടെ അത് കൈയിലിരുന്ന് പൊട്ടുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. നിലവില്‍ വിപിന്‍ രാജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

Tags: