അമീബിക് മസ്തിഷ്‌ക ജ്വരം വരും; ജലപീരങ്കി ഉപയോഗിക്കുന്നത് നിര്‍ത്തിവെക്കണം

പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് എറണാകുളം വൈസ് പ്രസിഡന്റ് സല്‍മാന്‍

Update: 2025-09-19 17:08 GMT

കൊച്ചി: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം വ്യാപിക്കുന്ന സാഹചര്യത്തില്‍ സമരങ്ങളില്‍ പോലിസ് ജലപീരങ്കി പ്രയോഗിക്കുന്നത് നിര്‍ത്തിവെക്കണമെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. ജലപീരങ്കിയില്‍ ഉപയോഗിക്കുന്ന വെളളത്തിന്റെ ശുദ്ധി ഉറപ്പുവരുത്താന്‍ നടപടിയാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും യൂത്ത് കോണ്‍ഗ്രസ് എറണാകുളം വൈസ് പ്രസിഡന്റ് സല്‍മാന്‍ പരാതി നല്‍കി. സമരം ചെയ്യുന്നവരുടെ മനുഷ്യാവകാശം സംരക്ഷിക്കാനാണ് തന്റെ ഇടപെടലെന്നാണ് സല്‍മാന്‍ പറയുന്നത്.

പീരങ്കിയില്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ നിന്നു രോഗബാധക്കുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്നുണ്ട്. വിവിധ പ്രശ്നങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തുടനീളം നിരവധി സംഘടനകളുടെ പ്രതിഷേധ പ്രകടനം നടക്കുന്നുണ്ട്. സമരക്കാര്‍ അതിരുകടക്കുമ്പോള്‍ ജലപീരങ്കി ഉപയോഗിക്കാറാണ് പോലിസിന്റെ പതിവുരീതി.

ശക്തമായി വെള്ളം ചീറ്റുമ്പോള്‍ മൂക്കിലൂടെ അമീബ ശരീരത്തില്‍ പ്രവേശിക്കാനുള്ള സാധ്യത കൂടുതലാണ്. പോലിസ് ക്യാമ്പുകളിലെ കുളങ്ങളില്‍ നിന്നും കിണറുകളില്‍ നിന്നുമാണ് പീരങ്കിയിലേക്ക് സാധാരണ വെള്ളം നിറയ്ക്കുക. അമീബിക് മസ്തിഷ്‌ക ജ്വരം വ്യാപകമാകുമ്പോള്‍ സമരക്കാരെ നേരിടാന്‍ ചെളിവെള്ളം നിറയ്ക്കുന്നത് ഒഴിവാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.

Tags: