അമീബിക് മസ്തിഷ്‌ക ജ്വരം; ഈ വര്‍ഷം 22 മരണം, 97 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഒരാഴ്ചയ്ക്കിടെ ഒമ്പതുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, ഒരുമരണം

Update: 2025-10-08 05:43 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ ഒമ്പതുപേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. ഈ വര്‍ഷം 97 പേര്‍ക്കാണ് ഇതുവരെ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചത്. അതില്‍ 22 പേര്‍ മരണപ്പെട്ടു. ആഗോളതലത്തില്‍ 97 ശതമാനം മരണനിരക്കുള്ള രോഗത്തിന് കേരളത്തില്‍ മരണനിരക്ക് കുറവാണെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നു. എന്നാല്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാത്തത് ആശങ്ക പരത്തുന്നുണ്ട്.

ഒരാഴ്ചയ്ക്കിടെ ഒമ്പതുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് അതില്‍ ഒരാള്‍ മരണപ്പെട്ടു. ഒക്ടോബര്‍ ഒന്നിന് കൊല്ലം ഇടവട്ടം സ്വദേശി 63 കാരന്‍ മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം കാരണമാണെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. ഒക്ടോബര്‍ മൂന്നിനാണ് ഇയാളുടെ മരണം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചാണെന്ന പരിശോധന റിപോര്‍ട്ട് പുറത്തുവന്നത്. ഇന്നലെ തിരുവനന്തപുരം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

കേരളത്തില്‍ രോഗനിര്‍ണയം കൃത്യമായി നടക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് പറയുന്നുണ്ട്. എന്നാല്‍ ഉറവിടം കണ്ടെത്താനാവാത്തത് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഒഴുക്കില്ലാത്ത കുളങ്ങളില്‍ കുളിച്ചവര്‍ക്കാണ് രോഗം വരുന്നതെന്നാണ് ആരോഗ്യവകുപ്പ് ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ വീട്ടിലെ കിണറ്റില്‍ നിന്ന് വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് പോലും രോഗം സ്ഥിരീകരിക്കുന്നത് ആശങ്ക പരത്തുന്നുണ്ട്.

Tags: