ആന്ധ്രപ്രദേശിന്റെ തലസ്ഥാനമായി അമരാവതി; ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി

Update: 2026-04-07 05:40 GMT

അമരാവതി: ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി അമരാവതിയെ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ആന്ധ്രാപ്രദേശ് പുനസംഘടന (ഭേദഗതി) 2026 നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
തിങ്കളാഴ്ച ഒപ്പുവെച്ച ഗസറ്റ് വിജ്ഞാപനപ്രകാരം, 2024 ജൂൺ രണ്ടു മുതൽ മുൻകാല പ്രാബല്യത്തോടെ അമരാവതി തലസ്ഥാനമായി നിലവിൽ വരും. തെലങ്കാന രൂപീകരണത്തിന് ശേഷം 12 വർഷങ്ങൾക്ക് ശേഷമാണ് ആന്ധ്രാപ്രദേശ് സ്വന്തം സ്ഥിര തലസ്ഥാനത്തിലേക്ക് നീങ്ങുന്നത്.

മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ഈ തീരുമാനം സംസ്ഥാനത്തിന്റെ ചരിത്രത്തിലെ നിർണായക നാഴികക്കല്ലാണെന്ന് വിശേഷിപ്പിച്ചു. നിയമത്തിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകിയതോടെയാണ് നടപടികൾ വേഗത്തിലായത്.

ഭരണകക്ഷിയായ ടിഡിപി തുടക്കം മുതൽ അമരാവതിയെ ഏക തലസ്ഥാനമാക്കണമെന്ന നിലപാട് സ്വീകരിച്ചിരുന്നു. മുൻ സർക്കാർ ആയിരുന്ന വൈഎസ്ആർ കോൺഗ്രസ്, വിശാഖപട്ടണം, കർണൂൽ, അമരാവതി എന്നിവയെ ഉൾപ്പെടുത്തി മൂന്നു തലസ്ഥാന പദ്ധതി മുന്നോട്ടുവച്ചിരുന്നുവെങ്കിലും, പുതിയ തീരുമാനം അതിൽ നിന്നും വ്യത്യസ്തമാണ്. 2014ൽ സംസ്ഥാന വിഭജനത്തിന് പിന്നാലെ, ഹൈദരാബാദ് 10 വർഷത്തേക്ക് സംയുക്ത തലസ്ഥാനമായി തുടരുകയായിരുന്നു. ആ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് പുതിയ തലസ്ഥാന പ്രഖ്യാപനം. തെലങ്കാനയുടെ തലസ്ഥാനമായി ഹൈദരാബാദ് തുടരും.

Tags: