പത്തനംതിട്ട ജനറല്‍ ആശുപത്രിക്കെതിരെ ചികില്‍സാ പിഴവ് ആരോപണം

കുട്ടിയുടെ കയ്യിലെ ചതവ് ചികില്‍സിക്കാതെ പ്ലാസ്റ്ററിട്ടു

Update: 2025-09-12 04:21 GMT

പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിക്കെതിരെ ചികില്‍സാ പിഴവ് ആരോപണം. കൈക്ക് പരിക്കേറ്റെത്തിയ ഓമല്ലൂര്‍ സ്വദേശികളായ ദമ്പതികളുടെ ഏഴുവയസുള്ള മകനെ ചികില്‍സിച്ചതില്‍ ഗുരുതര വീഴ്ച പറ്റിയെന്നാണ് പരാതി. ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ മണ്ഡലത്തിലെ ആശുപത്രിക്കെതിരെയാണ് ഗുരുതരമായ ആരോപണം ഉയര്‍ന്നിരിക്കുന്നത്.

കൈക്കു പറ്റിയ ചതവ് ചികില്‍സിക്കാതെ പ്ലാസ്റ്ററിട്ടെന്നും. കുട്ടിയുടെ കൈ പഴുത്ത് വ്രണമാവുകയും കഠിന വേദനമൂലം ആശുപത്രിയിലെത്തിയപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചെന്നും പിതാവ് മനോജ് പറഞ്ഞു.

രണ്ടാഴ്ച മുന്‍പാണ് ഇവരുടെ മകന്‍ മനു സൈക്കിളില്‍ നിന്നു വീണ് കൈക്ക് പരിക്കേല്‍ക്കുന്നത്. കഠിനമായ വേദനയെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്. അസ്ഥിക്ക് പൊട്ടലുണ്ടെന്നു പറഞ്ഞ് കൈക്ക് പ്ലാസ്റ്ററിട്ട് വീട്ടിലേക്കു പറഞ്ഞയച്ചിരുന്നു. എന്നാല്‍ വീട്ടിലെത്തിയതോടെ അസഹ്യമായ വേദനയും, കൈയില്‍ പഴുപ്പ് വരികയും ചെയ്തു.

ഇതേ ഡോക്ടറെ വീണ്ടും കാണിച്ചപ്പോള്‍ അസ്ഥിക്ക് പൊട്ടലുണ്ടായാല്‍ വേദനയുണ്ടാകുമെന്നു പറഞ്ഞ് തിരിച്ചയച്ചെന്നും പിതാവ് പറയുന്നു. പിന്നീട് രക്തവും പഴുപ്പും പുറത്തു വന്നപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ മറുപടി ലഭിച്ചത്. എന്നാല്‍ മറ്റൊരു ഡോക്ടറോട് പിതാവ് ഇക്കാര്യം സംസാരിച്ചപ്പോള്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞത്.

കുട്ടിയുടെ കൈക്ക് ഗുരുതരമായ ചതവുണ്ടായിരുന്നുവെന്നും ഇത് പരിഗണിക്കാതെ പ്ലാസ്റ്ററിട്ടതുകൊണ്ടാണ് പഴുപ്പ് വന്നതെന്നും ഇപ്പോള്‍ ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. പിന്നീട് കുട്ടിയുടെ കൈക്ക് ശസ്ത്രക്രിയ നടത്തുകയും ചെയ്തു. കുട്ടിയുടെ നില മെച്ചപ്പെട്ടുവരികയാണെന്ന് തിരുവല്ലയിലെ ആശുപത്രി അധികൃതര്‍ അറിയിച്ചു.

Tags: