പതിനായിരത്തിലേറെ മുസ്‌ലിം കടകളുള്ള വാരാണസിയിലെ ദൽമാണ്ടി മാർക്കറ്റ് പൊളിക്കുന്നത് അലഹബാദ് ഹൈക്കോടതി തടഞ്ഞു
പ്രയാഗ്‌രാജ്: കാശി വിശ്വനാഥ് ഇടനാഴി പുനർവികസനത്തിനുള്ള റോഡ് വീതി കൂട്ടൽ പദ്ധതിയുടെ ഭാഗമായി വാരാണസിയിലെ ചരിത്രപ്രസിദ്ധമായ ദൽമാണ്ടി പ്രദേശത്തെ കെട്ടിടങ്ങൾ പൊളിക്കുന്നതു തടഞ്ഞ് അലഹബാദ് ഹൈക്കോടതി.
മുസ്‌ലിം ഉടമസ്ഥതയിൽ മാത്രം പതിനായിരത്തിലധികം കടകളുള്ള, വാരാണസിയിലെ പ്രധാന മാർക്കറ്റായ ദൽമാണ്ടി പൊളിച്ചു മാറ്റുന്നതിന്നെതിരേ അസോസിയേഷൻ ഫോർ പ്രൊട്ടക്‌ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് (എപിസിആർ) നൽകിയ ഹരജിയിലാണ് ശനിയാഴ്ച അലഹബാദ് ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.
പ്രദേശത്തെ സജീവ വിപണിയായ ദൽമാണ്ടി, തിരക്കേറിയ പ്രദേശത്തെ ഇടുങ്ങിയ പാതകൾ വികസിപ്പിക്കാനുള്ള സർക്കാർ പദ്ധതികൾ കാരണം വലിയ തോതിലുള്ള കുടിയിറക്കൽ ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയായിരുന്നു. ഉപജീവനമാർഗം നഷ്ടപ്പെടുന്നതിനെക്കുറിച്ചും നടപടിക്രമങ്ങളില്ലാതെ നിർബന്ധിത കുടിയൊഴിപ്പിക്കലിനെക്കുറിച്ചും പദ്ധതി ഗുരുതരമായ ആശങ്കകളാണ് ഉയർത്തിയത്.
അസോസിയേഷൻ ഫോർ പ്രൊട്ടക്‌ഷൻ ഓഫ് സിവിൽ റൈറ്റ്‌സിനെ (എപിസിആർ) പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകരായ സയ്യിദ് ഫർമാൻ അഹ്‌മദ് നഖ്‌വി, സഹീർ അസ്ഗർ, സയ്യിദ് അഹ്‌മദ് ഫൈസാൻ എന്നിവർ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസുമാരായ സലിൽ കുമാർ റായ്, അരുൺ കുമാർ സിങ് ദേശ്‌വാൾ എന്നിവരടങ്ങിയ ബെഞ്ചാണ് പൊളിക്കൽ നടപടികൾ സ്റ്റേ ചെയ്യാൻ ഉത്തരവിട്ടത്.
ഔപചാരികമായ ഭൂമി ഏറ്റെടുക്കലോ നഷ്ടപരിഹാരമോ നൽകാതെ താമസക്കാരെയും കടയുടമകളെയും അവരുടെ സ്വത്തുക്കൾ ഒഴിപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തുന്നതായി ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിയമപരമായ ഏറ്റെടുക്കൽ കൂടാതെ ഒഴിപ്പിക്കലോ പൊളിക്കലോ നടക്കില്ലെന്ന് നടപടിക്രമങ്ങൾക്കിടെ സംസ്ഥാന സർക്കാർ കോടതിക്ക് ഉറപ്പ് നൽകിയിരുന്നു.
ദൽമാണ്ടി റോഡ് വീതി കൂട്ടലിന്റെ പരിധിയിൽ വരുന്ന വീടുകളുടെ കാര്യത്തിൽ തദ്സ്ഥിതി നിലനിർത്താൻ മെയ് 9ന് കോടതി കക്ഷികളോട് നിർദേശിച്ചിരുന്നു. കൂടാതെ, ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിൽനിന്നും ജില്ലാ ഭരണകൂടത്തിൽനിന്നും ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനും കോടതി ആവശ്യപ്പെട്ടിരുന്നു.
റോഡ് വീതി കൂട്ടുന്നതിനായി സ്ഥലവും വീടുകളും ഏറ്റെടുക്കാതെ വീടുകൾ പൊളിച്ചുമാറ്റുമെന്ന് സംസ്ഥാന ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുകയാണെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ വാദിച്ചു.താമസക്കാരുടെയും വ്യാപാരികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായാണ് ശനിയാഴ്ചത്തെ ഉത്തരവ് നടപ്പിലാക്കിയിരിക്കുന്നത്.
നിയമപരമായ ഉടമസ്ഥാവകാശ, നഷ്ടപരിഹാര പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതുവരെ നിർബന്ധിത കുടിയൊഴിപ്പിക്കലിൽനിന്ന് സംരക്ഷണം വാഗ്ദാനം ചെയ്യുന്ന ഈ ഇടക്കാല വിധി ദൽമാണ്ടിയിലെ വ്യാപാരികൾക്കും താമസക്കാർക്കും ആശ്വാസമാണ്.

