''പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തുടരുന്നു'':അലഹബാദ് ഹൈക്കോടതി

Update: 2025-10-14 13:52 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ പശുസംരക്ഷണ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ച്. രാഹുല്‍ യാദവ് എന്ന യുവാവിനെതിരായ കേസ് റദ്ദാക്കിയാണ് ഡിവിഷന്‍ ബെഞ്ച് നിരീക്ഷണം. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ തെഹ്‌സീന്‍ പൂനെവാല കേസില്‍ സുപ്രിംകോടതി നിരവധി മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കിയെങ്കിലും അതൊന്നും നടപ്പാവുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ഡിജിപി റിപോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. രാഹുല്‍ യാദവിന്റെ വാഹനത്തില്‍ പശുക്കളെ കടത്തിയെന്നാരോപിച്ചാണ് പോലിസ് കേസെടുത്തത്. എന്നാല്‍, പശുക്കളെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോവുകയോ കശാപ്പ് ചെയ്യുകയോ ഉണ്ടായില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. രാഹുല്‍ യാദവ് വാഹനത്തില്‍ പോലുമുണ്ടായില്ല. മൃഗങ്ങളെ ഉപദ്രവിച്ചു എന്ന വകുപ്പ് പോലും നിലനില്‍ക്കില്ല. കാരണം, മൃഗങ്ങളോട് മോശമായി പെരുമാറിയിട്ടില്ല. അതിനാല്‍, ഇത്തരം എഫ് ഐആറുകള്‍ സര്‍ക്കാര്‍ മുളയിലേ നുള്ളണം. ചിന്തിക്കാതെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗസ്ഥരില്‍ നിന്നും കോടതി ചെലവ് ഈടാക്കി ഇരകള്‍ക്ക് നല്‍കേണ്ട കാലം അതിക്രമിച്ചെന്നും കോടതി പറഞ്ഞു.