ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി ആകാശ എയര്‍

ടിക്കറ്റ് നിരക്കുകള്‍ വര്‍ധിക്കും

Update: 2026-03-14 11:47 GMT

ന്യൂഡല്‍ഹി: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇന്ധന പ്രതിസന്ധി കണക്കിലെടുത്ത് ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്താനൊരുങ്ങി ആകാശ എയര്‍. എയര്‍ ഇന്ത്യ ഗ്രൂപ്പിനും ഇന്‍ഡിഗോയ്ക്കും പിന്നാലെയാണ് ആകാശ എയറും വിമാനക്കൂലിക്കൊപ്പം ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുന്നത്. ഇതോടെ നാളെ മുതലുള്ള ടിക്കറ്റ് നിരക്കുകളില്‍ ഇന്ധന സര്‍ചാര്‍ജും ആകാശ എയര്‍ ഉള്‍പ്പെടുത്തും. മാര്‍ച്ച് 15 പുലര്‍ച്ചെ ഒന്നു മുതലുള്ള ബുക്കിങ്ങുകള്‍ക്ക് നിരക്ക് ബാധകമാകും. 199 രൂപ മുതല്‍ 1,300 രൂപ വരെയാണ് ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ക്ക് ഇന്ധന സര്‍ചാര്‍ജായി ഈടാക്കുക

പശ്ചിമേഷ്യയിലെ സാഹചര്യങ്ങള്‍ മൂലം വിമാന ഇന്ധനത്തിനുണ്ടായ വിലവര്‍ധനവാണ് ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്താന്‍ കാരണമായത് എന്നാണ് കമ്പനിയുടെ വിശദീകരണം. യാത്രാദൈര്‍ഘ്യം, സെക്ടര്‍ അനുസരിച്ച് നിരക്ക് വ്യത്യാസപ്പെടുമെന്ന് ആകാശ എയര്‍ അറിയിച്ചു. ഏവിയേഷന്‍ ഇന്ധനവിലയിലുണ്ടായ വന്‍വര്‍ധനയാണ് തീരുമാനത്തിനു പിന്നില്‍. വരും ദിവസങ്ങളില്‍ സ്‌പൈസ്‌ജെറ്റ് അടക്കമുള്ള മറ്റു വിമാനക്കമ്പനികളും നിരക്ക് കൂട്ടിയേക്കും. നിരവധി വിമാനകമ്പനികളാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലം ടിക്കറ്റ് നിരക്കുകളില്‍ ഇന്ധന സര്‍ചാര്‍ജും ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഇന്‍ഡിഗോ ഇന്ധന സര്‍ചാര്‍ജ് ഉള്‍പ്പെടുത്തിയിരുന്നു. ഇന്ന് മുതല്‍ക്ക് നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നിരുന്നു.

Tags: