അജിത് പവാറിന്റെ മരണം; വിഎസ്ആര്‍ വെഞ്ച്വേഴ്സിനെതിരേ ഡിജിസിഎ നടപടി

നാല് വിമാനങ്ങള്‍ ഗ്രൗണ്ട് ചെയ്തു

Update: 2026-02-25 01:29 GMT

മുംബൈ: മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് കാരണമായ വിമാനാപകടത്തില്‍ വിഎസ്ആര്‍ വെഞ്ച്വേഴ്സിനെതിരേ നടപടിയുമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ). വിഎസ്ആറിന്റെ ഉടമസ്ഥതയിലുള്ള നാല് പ്രൈവറ്റ് ജെറ്റുകള്‍ ഗ്രൗണ്ട് ചെയ്യാന്‍ ഡിജിസിഎ ഉത്തരവിട്ടു.

നിരവധി സുരക്ഷാ ലംഘനങ്ങള്‍ വിമാനം നടത്തിയതായി ഡിജിസിഎ കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ വിഎസ്ആര്‍ വെഞ്ച്വേഴ്‌സിന് 7 പ്രൈവറ്റ് ജെറ്റുകളാണുള്ളത്. അതില്‍ നാല് വിമാനങ്ങള്‍ ഗ്രൗണ്ട് ചെയ്യാനാണ് ഉത്തരവിട്ടിരിക്കുന്നത്. കൂടുതല്‍ പരിശോധന ഇതുമായി ബന്ധപ്പെട്ട് നടക്കുന്നതായും ഡിജിസിഎ വ്യക്തമാക്കി. വിമാനാപകടത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് അന്തിമ റിപോര്‍ട്ട് വന്നശേഷം മാത്രമേ അറിയാന്‍ സാധിക്കൂ.

2026 ജനുവരി 28നാണ് അജിത് പവാര്‍ സഞ്ചരിച്ച ലിയര്‍ജെറ്റ് 45 വിമാനം അപകടത്തില്‍പ്പെട്ടത്. മുംബൈയില്‍ നിന്നും ബാരാമതിയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. അജിത് പവാറിനെ കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വിദിപ് ജാദവ്, അറ്റന്‍ഡന്റ് പിങ്കി മാലി, പൈലറ്റ് ക്യാപ്റ്റന്‍ സുമിത് കപൂര്‍, സഹപൈലറ്റ് ശംഭവി പതക് എന്നിവരും കൊല്ലപ്പെട്ടിരുന്നു.

അപകടം നടന്നതിന് തൊട്ടുപിന്നാലെ തന്നെ സുരക്ഷാ ഓഡിറ്റിന് ഡിജിസിഎ ഉത്തരവിട്ടിരുന്നു. അപകടത്തെത്തുടര്‍ന്ന് വിഎസ്ആര്‍ വെഞ്ച്വേഴ്സില്‍ നടത്തിയ പ്രത്യേക സുരക്ഷാ ഓഡിറ്റില്‍ ഗുരുതര വീഴ്ചകള്‍ കണ്ടെത്തി. ഈ റിപോര്‍ട്ട് വന്നതിന് തൊട്ടുപിന്നാലെയാണ് ഒന്നിലധികം ലംഘനങ്ങള്‍ കണ്ടെത്തിയത്, തുടര്‍ന്നായിരുന്നു നടപടി. എയര്‍വര്‍ത്തിനസ്, ഫ്ലൈറ്റ് ഓപ്പറേഷന്‍സ് തുടങ്ങിയ മേഖലകളില്‍ നിയമലംഘനം നടന്നതായാണ് റിപോര്‍ട്ട്. ബാരാമതിയില്‍ അപകടത്തില്‍പ്പെട്ടത് വിഎസ്ആറിന്റെ ലിയര്‍ജെറ്റ് 45 എന്ന വിമാനമായിരുന്നു.

Tags: