വിമാനക്കമ്പനികളുടെ പകല്‍ക്കൊള്ള: 'കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണം'; അന്‍സാരി ഏനാത്ത്

Update: 2026-02-21 08:37 GMT

തിരുവനന്തപുരം: വേനലവധിയും ചെറിയ പെരുന്നാളും പ്രമാണിച്ച് യുഎഇ-കേരള സെക്ടറില്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചത് പ്രവാസികളോടുള്ള ക്രൂരതയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്. സാധാരണ നിരക്കിനേക്കാള്‍ 150 ശതമാനത്തിലധികം വര്‍ധനവ് വരുത്തി പ്രവാസികളെ പിഴിയുന്ന വിമാനക്കമ്പനികളുടെ ഈ പകല്‍ക്കൊള്ള അവസാനിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റമദാന്‍ കാലവും സ്‌കൂള്‍ അവധിയും ഒത്തുവരുന്ന മാര്‍ച്ച് പകുതിയോടെ ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരിയില്‍ 8,000 രൂപ മുതല്‍ ലഭ്യമായിരുന്ന വണ്‍-വേ ടിക്കറ്റിന് മാര്‍ച്ച് അവസാന വാരമാകുമ്പോള്‍ 28,000 രൂപ വരെയാണ് കമ്പനികള്‍ ഈടാക്കുന്നത്.

സാധാരണക്കാരായ പ്രവാസികള്‍ക്ക് കുടുംബസമേതം നാട്ടിലെത്താനോ തിരിച്ചുപോകാനോ കഴിയാത്ത വിധം യാത്ര അസാധ്യമായിരിക്കുകയാണ്. ഉല്‍സവ സീസണുകളില്‍ വിമാനക്കമ്പനികള്‍ നടത്തുന്ന ഈ കൊള്ള അവസാനിപ്പിക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം കര്‍ശനമായ ചട്ടങ്ങള്‍ കൊണ്ടുവരണം. തിരക്ക് പരിഗണിച്ച് കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങളോ അധിക സര്‍വീസുകളോ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. സമ്പദ് ഘടനയുടെ നട്ടെല്ലെന്ന് ആവര്‍ത്തിച്ചു പറയുന്ന പ്രവാസികളുടെ ഈ ദുരിതം പരിഹരിക്കാന്‍ മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം. കേരളത്തില്‍ നിന്നുള്ള വിനോദസഞ്ചാരികളേയും കണക്ഷന്‍ ഫ്ളൈറ്റുകളേയും ഈ വര്‍ധനവ് സാരമായി ബാധിച്ചിട്ടുണ്ട്. ഇത് ടൂറിസം മേഖലയ്ക്കും തിരിച്ചടിയാണ്. കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ കൊള്ളയടിക്കുന്ന നയം തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: