റാഞ്ചിയില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്ന് അപകടം; വിമാനത്തിലുണ്ടായിരുന്ന ഏഴുപേരും മരിച്ചു

രോഗിയും ഡോക്ടറും ജീവനക്കാരുമടക്കം ഏഴു പേരാണ് മരിച്ചത്

Update: 2026-02-24 02:28 GMT

ന്യൂഡല്‍ഹി: റാഞ്ചിയില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്നുണ്ടായ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന രോഗിയും ഡോക്ടറുമടക്കം മുഴുവന്‍ പേരും മരിച്ചു. രോഗിയും ഡോക്ടറും ജീവനക്കാരുമടക്കം ഏഴു പേരാണ് മരിച്ചത്. പൊള്ളലേറ്റ രോഗിയുമായി റാഞ്ചിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട റെഡ് ബേര്‍ഡ് എയര്‍വേയ്‌സിന്റെ ചെറുവിമാനം ഛത്ര ജില്ലയിലെ സമരിയ ഗ്രാമത്തിലാണ് തകര്‍ന്നുവീണത്. മരിച്ചവരില്‍ രണ്ടുപേര്‍ വിമാനജീവനക്കാരാണ്. ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടം. റാഞ്ചിയില്‍നിന്ന് പറന്നുയര്‍ന്ന ഉടനെയാണ് വിമാനം തകര്‍ന്നു വീണത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. സംഭവത്തില്‍ അന്വേഷണം തുടങ്ങി.

റെഡ്‌ബേര്‍ഡ് എയര്‍വേയ്സ് ബീച്ച്ക്രാഫ്റ്റ് സി90 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. രോഗി, ഡോക്ടര്‍, മെഡിക്കല്‍ അറ്റന്‍ഡന്റ്, രണ്ടു വിമാന ജീവനക്കാര്‍, രണ്ട് പൈലറ്റുമാര്‍ എന്നിവരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. സഞ്ജയ് കുമാര്‍, റിതേഷ് കുമാര്‍, സച്ചിന്‍ കുമാര്‍ മിശ്ര, വികാസ് കുമാര്‍ ഗുപ്ത, അര്‍ച്ചന ദേവി, ധ്രുവ് കുമാര്‍ എന്നിവരാണ് മരിച്ചത്. പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ)വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. അപകടം അന്വേഷിക്കുന്നതിനായി എഎഐബി സംഘത്തെ സ്ഥലത്തേക്ക് അയച്ചു.