വര്‍ഗീയതയ്ക്ക് എതിരെ ഒന്നിച്ചുനിന്ന് പോരാടാന്‍ കോണ്‍ഗ്രസും ഇടതു പക്ഷവും തയാറാകണം: നടന്‍ പ്രേംകുമാര്‍

Update: 2026-02-17 16:53 GMT

കോട്ടയം: വര്‍ഗീയതയ്ക്ക് എതിരെ ഒന്നിച്ചുനിന്ന് പോരാടാന്‍ കോണ്‍ഗ്രസും ഇടതു പക്ഷവും തയാറാകണമെന്നും എന്തിനാണ് ഇങ്ങനെ വിഘടിച്ചു നില്‍ക്കുന്നതെന്നും പ്രേംകുമാര്‍ ചോദിച്ചു. കോട്ടയത്ത് കെപിസിസി സംസ്‌കാര സാഹിതി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രേംകുമാര്‍. ജനാധിപത്യം ഇന്ന് അപകടകരമായ അവസ്ഥയിലാണെന്നും രാഷ്ട്രീയ ഭൂരിപക്ഷം മാറി വര്‍ഗീയ ഭൂരിപക്ഷമായി മാറുന്നതാണ് ജനാധിപത്യം നേരിടാന്‍ പോകുന്ന അപചയമെന്ന് അംബേദ്കര്‍ പറഞ്ഞിട്ടുണ്ടെന്നും പ്രേംകുമാര്‍ ചൂണ്ടിക്കാട്ടി. വര്‍ഗീയ ഭൂരിപക്ഷം രൂപപ്പെട്ടാല്‍ മാറ്റാന്‍ വലിയ ബുദ്ധിമുട്ടാണ്.

എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കുന്നത് ഫാഷിസത്തിന്റെ സ്വഭാവമാണെന്നും ഒരു ചട്ടക്കൂടില്‍ ഒതുങ്ങാതെ അഭിപ്രായം പറയാനാകണമെന്നും നടന്‍ പ്രേംകുമാര്‍. ഒന്നിച്ച് നില്‍ക്കുന്ന മനുഷ്യ സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ചില ശക്തികളുടെ ശ്രമം. വര്‍ഗീയ വികാരങ്ങള്‍ ഇടയ്ക്ക് ഒന്ന് ആളിക്കത്തിച്ചാല്‍ മതി, അത് നിലനില്‍ക്കുമെന്നും പ്രേംകുമാര്‍ മുന്നറിയിപ്പ് നല്‍കി. മനുഷ്യ സ്വാതന്ത്ര്യത്തിനു മേല്‍ കടന്നു കയറ്റം നടത്തുന്നത് എല്ലാം ഫാഷിസമാണ്. അതിരുകളില്ലാത്ത ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ടാകണം.

സിപിഎമ്മുമായി ഇടഞ്ഞ ശേഷം കോണ്‍ഗ്രസുമായി അടുക്കുന്ന പ്രേംകുമാര്‍ പങ്കെടുത്ത ആദ്യ പരിപാടിയായിരുന്നു കോട്ടയത്തേത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി കഴിഞ്ഞ ദിവസം പ്രേംകുമാര്‍ ഫോമില്‍ സംസാരിച്ചിരുന്നു. ഇതിനുശേഷമാണ് കോട്ടയത്തെ കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രേംകുമാര്‍ കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന സൂചനകളും പുറത്തുവന്നിരുന്നു. തിരുവനന്തപുരത്തെ ചില മണ്ഡലങ്ങളില്‍ പ്രേംകുമാറിന്റെ പേര് ഉയര്‍ന്നിട്ടുണ്ടെങ്കിലും സ്ഥാനാര്‍ഥിയാക്കുന്ന കാര്യം ചര്‍ച്ചയായിട്ടില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

Tags: