നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന്‍ അന്തരിച്ചു

Update: 2026-03-26 03:08 GMT

കൊല്ലം: നടനും സംവിധായകനുമായിരുന്ന ഇ എ രാജേന്ദ്രന്‍ അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. ഏറെ കാലമായി അസുഖ ബാധിതനായി ചികില്‍സയിലായിരുന്നു. നടന്‍ മുകേഷിന്റെ സഹോദരി സന്ധ്യയുടെ ഭര്‍ത്താവാണ്. സംസ്‌കാരം നാളെ ജന്മസ്ഥലമായ തൃശൂര്‍ തൃത്തല്ലൂരില്‍ നടക്കും.

കളിയാട്ടം, പട്ടാഭിഷേകം, നരസിംഹം, തച്ചിലേടത്ത് ചുണ്ടന്‍, മീശമാധവന്‍ തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ചു. നാടക കലാകാരന്‍ കൂടിയായ അദ്ദേഹം കാരക്ടര്‍ റോളുകളിലും വില്ലന്‍ റോളുകളിലും തിളങ്ങി. മകന്‍ ദിവ്യദര്‍ശന്‍ അഭിനേതാവാണ്. അറുപതോളം ചലച്ചിത്രങ്ങളിലെ ശ്രദ്ധേയ വേഷങ്ങള്‍ക്ക് പുറമേ ടെലിവിഷന്‍ പരമ്പരകളിലെ പ്രധാന വേഷങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പറേഷന്‍ ചെയര്‍മാനായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

തൃശൂര്‍ തൃത്തല്ലൂരില്‍ അയ്യപ്പന്റെയും സുമതിയുടെയും മകനായി ജനിച്ചു. തൃത്തല്ലൂര്‍ യുപി സ്‌കൂളിലെ വിദ്യാഭ്യാസകാലത്ത് തന്നെ നാടകരംഗത്ത് സജീവമായിരുന്നു. കലാലയപഠനത്തിനു ശേഷം ഡല്‍ഹിയിലെ നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്ന രാജേന്ദ്രന്‍, ഒന്നാം റാങ്കോടെ ബിരുദം നേടി. ഇതിനു ശേഷം പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടെലിവിഷന്‍ കോഴ്സ് പഠിച്ചു. പൂനെയിലെ പഠനശേഷം നാട്ടിലെത്തിയപ്പോഴാണ് ഒ മാധവന്റെ മകളും മുകേഷിന്റെ സഹോദരിയുമായ സന്ധ്യയെ രാജേന്ദ്രന്‍ പരിചയപ്പെടുന്നതും, ഇരുവരും വിവാഹിതരാകുന്നതും. അക്കാലത്ത് സന്ധ്യ തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥിയായിരുന്നു. വിവാഹശേഷം കൊല്ലത്തെത്തിയ രാജേന്ദ്രന്‍ ഒ മാധവന്റെ ഉടമസ്ഥതയിലുള്ള കാളിദാസ കലാകേന്ദ്രം നാടകസമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.