കഴുത്തില്‍ ഷാള്‍ കുരുക്കിയാണ് ബിന്ദുവിനെ കൊന്നതെന്ന് സെബാസ്റ്റ്യന്‍

മൃതദേഹം അഴുകാന്‍ കാത്തിരുന്നത് മാസങ്ങള്‍, പിന്നീട് കുഴി തുറന്ന് അസ്ഥിയെടുത്ത് കത്തിച്ചു

Update: 2025-09-29 05:28 GMT

ചേര്‍ത്തല: കഴുത്തില്‍ ഷാള്‍ മുറുക്കിയാണ് ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ച് പ്രതി സെബാസ്റ്റ്യന്‍. സ്ഥലം വില്‍പ്പനയിലെ ഒന്നര ലക്ഷം രൂപ നല്‍കാന്‍ വിസമ്മതിച്ചതിനാണ് ബിന്ദുവിനെ കൊന്നതെന്ന് സെബാസ്റ്റ്യന്‍ പറഞ്ഞു. കത്തിച്ച അസ്ഥിക്കഷ്ണങ്ങള്‍ വേമ്പനാട്ട് കായലില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും സെബാസ്റ്റ്യന്‍ പോലിസിനോട് പറഞ്ഞു.

സെബാസ്റ്റ്യന്റെ കൂട്ടാളിയായിരുന്ന മനോജിനും കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടെന്ന സൂചനയും ഇയാളുടെ മൊഴിയിലുണ്ട്. എന്നാല്‍ മനോജിന്റെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ സംശയം. ആലപ്പുഴ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് സെബാസ്റ്റ്യന്‍ ഇക്കാര്യങ്ങള്‍ സമ്മതിച്ചിരിക്കുന്നത്.

ബിന്ദുവിനെ 2006 മുതലാണ് കാണാതാവുന്നത്. ബിന്ദു പത്മനാഭന്റെ സഹോദരന്‍ പ്രവീണ്‍കുമാര്‍ 2017 സെപ്തംബര്‍ 17ന് ആഭ്യന്തര വകുപ്പിന് പരാതി നല്‍കി. അതിനിടെ ബിന്ദുവിന്റെ സ്ഥലം വ്യാജരേഖ ചമച്ച് വില്‍പ്പന നടത്തിയതിന് സെബാസ്റ്റ്യന്‍ അറസ്റ്റിലായിരുന്നു. ഇയാളുമായി ബിന്ദുവിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പോലിസ് കണ്ടെത്തിയിരുന്നു. ബിന്ദുവിന്റെ തിരോധാന കേസില്‍ സെബാസ്റ്റ്യന്‍ സംശയമുനയിലായിരുന്നുവെങ്കിലും ഇയാള്‍ക്കെതിരെ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

പോലിസ് പറയുന്നത്

2006 മെയ് മാസത്തിലാണ് ചേര്‍ത്തല സ്വദേശി സതീശന്‍ ബിന്ദുവിന്റെ പേരിലുള്ള വസ്തു വാങ്ങാനായി ബിന്ദുവിനെ സമീപിച്ചു. ആ കച്ചവടത്തിന്റെ ഇടനിലക്കാരന്‍ സെബാസ്റ്റ്യനായിരുന്നു. സതീശന്‍ ബിന്ദുവിന് കൈമാറിയ തുകയില്‍ നിന്ന് ഒന്നര ലക്ഷം രൂപ തനിക്ക് വേണമെന്ന് സെബാസ്റ്റ്യന്‍ ബിന്ദുവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അത് തരാനാകില്ലെന്ന് ബിന്ദു സെബാസ്റ്റ്യനോട് പറഞ്ഞു. ഇതിനെതുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം രൂക്ഷമായി.

2006 മെയ് 7ന് സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ വച്ച് സ്ഥലത്തിന്റെ കരാര്‍ രേഖകള്‍ ഒപ്പിട്ടിട്ടും ബിന്ദു പണം നല്‍കാന്‍ വിസമ്മതിച്ചതില്‍ പ്രകോപിതനായ സെബാസ്റ്റ്യന്‍ ഷാള്‍ ബിന്ദുവിന്റെ കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തി. ശേഷം വീട്ടുവളപ്പില്‍ മൃതദേഹം കുഴിച്ചിട്ടു. പിന്നീട് മാസങ്ങള്‍ക്കു ശേഷം മൃതദേഹം അഴുകിയെന്ന് തോന്നിയപ്പോള്‍ കുഴി തുറന്ന് അസ്ഥിക്കഷ്ണങ്ങള്‍ പുറത്തെടുത്ത് കത്തിച്ച് ചാരമാക്കി. പൂര്‍ണമായി കത്താത്ത അസ്ഥിയുടെ അവശിഷ്ടങ്ങള്‍ വേമ്പനാട്ട് കായലില്‍ തള്ളി. ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കിട്ടാനാകാത്ത വിധം എല്ലാം നശിച്ചുപോയെന്നും സെബാസ്റ്റിയന്‍ പോലിസിന് മൊഴി നല്‍കി.

Tags: