ഹാഷിഷ് ഓയിലുമായി പിടിയിലായ പ്രതിക്ക് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

Update: 2026-01-30 11:55 GMT

പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ രണ്ടു കിലോഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലായ പ്രതിക്ക് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കന്യാകുമാരി സ്വദേശിനി സിന്ധുജ(29)യെയാണ് കോടതി ശിക്ഷിച്ചത്. 2018 ഒക്ടോബര്‍ എട്ടിനാണ് ഒലവക്കോട് റെയില്‍വേ സ്റ്റേഷന് മുന്നില്‍വെച്ച് പാലക്കാട് എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം രാകേഷിന്റെ നേതൃത്വത്തില്‍ ഹാഷിഷ് ഓയിലുമായി ഇവരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പാലക്കാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ബി വേണുഗോപാലകുറുപ്പ് കേസിന്റെ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പാലക്കാട് സെക്കന്‍ഡ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഡി സുധീര്‍ ഡേവിഡാണ് പ്രതിക്കുള്ള ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി എന്‍ഡിപിഎസ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ശ്രീനാഥ് വേണു ഹാജരായി.