അബ്ദുല്‍ നാസര്‍ മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കാലിലെ മുറിവ് ഉണങ്ങുന്നില്ല

Update: 2026-02-23 15:35 GMT

കൊച്ചി: വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം എറണാകുളത്തെ വസതിയില്‍ തുടര്‍ ചികില്‍സകളുമായി കഴിഞ്ഞിരുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയെ വീണ്ടും മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കാലിലെ മുറിവ് ഭേദമാകാത്തതിനെ തുടര്‍ന്നാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം തുടര്‍ ചികില്‍സകളും ഡോക്ടര്‍മാരുടെ പ്രത്യേക നിരീക്ഷണവുമായി അണുവിമുക്ത അന്തരീക്ഷത്തില്‍ കഴിഞ്ഞിരുന്ന മദനിയെ വലതുകാലില്‍ ഉണ്ടായ മുറിവ് ഭേദമാകാത്തതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വലതുകാലിന്റെ ഭാഗത്ത് ഉണ്ടായ മുറിവ് നിരന്തര ചികില്‍സകള്‍ക്ക് ശേഷവും ഭേദമാകാത്തതിനെ തുടര്‍ന്നാണ് വിദഗ്ധ ചികില്‍സകള്‍ക്കായി വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിവിധ ഡോക്ടര്‍മാരുടെ സൂക്ഷ്മ നിരീക്ഷണത്തില്‍ കഴിയുന്ന മഅ്ദനിയെ തുടര്‍ച്ചയായി സിടി-ഡോപ്‌ളര്‍ സ്‌കാനുകള്‍ക്കും എക്കോ, ഇസിജി, എക്‌സറേ, വിവിധ രക്ത പരിശോധനകള്‍ എന്നിവക്കും വിധേയമാക്കി. ആശങ്കപ്പെടാനില്ലെന്നും ഫലപ്രദമായ വിദഗ്ധ ചികില്‍സ കൊണ്ട് ബുദ്ധിമുട്ടുകള്‍ മാറ്റിയെടുക്കാമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍. ദീര്‍ഘകാലമായി തുടരുന്ന ഡയബറ്റിക് ന്യൂറോപ്പതി മൂലം ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥയ്ക്കുണ്ടായ തകരാറുകള്‍ മുറിവ് ഭേദമാകാത്തതിന് കാരണമായി ഡോക്ടര്‍മാര്‍ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ നേഫ്രോളജിസ്റ്റ് ഡോ. പി എച്ച് മുഹമ്മദ് ഇഖ്ബാലിന്റെ നേതൃത്വത്തില്‍ വാസ്‌കുലര്‍ സര്‍ജറി മേധാവി ഡോക്ടര്‍ പ്രദീപ് വിവിധ വിഭാഗങ്ങളിലെ വിദഗ്ധ മെഡിക്കല്‍ സംഘം എന്നിവര്‍ വിശദമായ പരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വിധേയമാക്കുന്നുണ്ട്. ഭാര്യ സൂഫിയ മഅ്ദനി, മകന്‍ സലാഹുദ്ദീന്‍ അയ്യൂബി, പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്, സലിം ബാബു, അഷ്‌റഫ് വാഴക്കാല എന്നിവര്‍ അദ്ദേഹത്തോടൊപ്പം ആശുപത്രിയിലുണ്ട്.

Tags: