പാലക്കാട്ട് മദ്യലഹരിയില്‍ യുവാവ് അമ്മാവനെ കൊലപ്പെടുത്തി

Update: 2026-04-20 04:32 GMT

പാലക്കാട്: വീട്ടില്‍ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ യുവാവിന്റെ അടിയേറ്റ് അമ്മാവന്‍ കൊല്ലപ്പെട്ടു. പാലക്കാട് വടകരപ്പതിയിലാണ് സംഭവം. വടകരപ്പതി ഒഴലപ്പതി കുപ്പാണ്ട് കൗണ്ടന്നൂര്‍ ശെന്തില്‍കുമാര്‍(45)ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ഇദ്ദേഹത്തിന്റെ സഹോദരിയുടെ മകന്‍ പ്രഭാകരന്‍ (33) ആണ് പ്രതി. മദ്യലഹരിയില്‍ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് തകര്‍ക്കമുണ്ടായതാണ് കൊലയില്‍ കലാശിച്ചത്.

അവിവാഹിതനായ ശെന്തില്‍കുമാര്‍ സഹോദരി ശാന്തിയുടെ കുടുംബത്തോടൊപ്പമാണ് താമസം. കുമാറും ശാന്തിയുടെ മകന്‍ പ്രഭാകരനും ഒരുമിച്ച് മദ്യപിച്ചശേഷം ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്നതിനിടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമായതെന്ന് പോലിസ് പറഞ്ഞു. മദ്യലഹരിയില്‍ പ്രഭാകരന്‍ ഇരുമ്പ് ദണ്ഡുപയോഗിച്ച് ശെന്തില്‍ കുമാറിനെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പരിക്കേറ്റ ശെന്തില്‍കുമാറിനെ വീട്ടുകാര്‍ ചേര്‍ന്ന് വേലന്താവളത്തും തുടര്‍ന്ന് കോഴിപ്പാറയിലുമുള്ള സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രഭാകരനെ കൊഴിഞ്ഞാമ്പാറ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.