ഇടതുപക്ഷ മൂല്യങ്ങള്‍ ചോരുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് എ സുരേഷ്

Update: 2026-03-17 05:33 GMT

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ചേര്‍ന്നതിനു പിന്നില്‍ സ്വന്തം തീരുമാനമാണെന്ന് വി എസ് അച്യുതാനന്ദന്റെ മുന്‍ പിഎ എ സുരേഷ്. ഇടതുപക്ഷ മൂല്യങ്ങള്‍ ചോരുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ മതേതര കക്ഷിയായ കോണ്‍ഗ്രസിനൊപ്പം ചേരാന്‍ തീരുമാനിച്ചതെന്നും സുരേഷ് വ്യക്തമാക്കി.

മൂന്നോ നാലോ തവണ അപ്പീല്‍ നല്‍കിയിട്ടും എന്തുകൊണ്ട് തിരിച്ചെടുക്കുന്നില്ലെന്ന് ചോദിച്ചപ്പോള്‍ 100 തവണ അപ്പീല്‍ നല്‍കിയാലും തിരിച്ചെടുക്കില്ലെന്നായിരുന്നു സിപിഎമ്മിന്റെ മറുപടി. പറച്ചിലും പുച്ഛത്തോടെയുള്ള ചിരിയും വേദനിപ്പിച്ചുവെന്നും സുരേഷ് വ്യക്തമാക്കി.തന്നെ പടിയടച്ച് പുറത്താക്കിയ സിപിഎമ്മിനോട് ഇനി അനുഭാവം പ്രകടിപ്പിക്കണോയെന്ന് പലതവണ ആലോചിച്ച് തീരുമാനമെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് മലമ്പുഴയില്‍ സുരേഷ് സ്ഥാനാര്‍ഥിയാകുമെന്നാണ് വിവരം. സുരേഷിനെ മല്‍സരിപ്പിച്ചാല്‍ ഇടത് കോട്ടയായ മലമ്പുഴയില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുക്കൂട്ടല്‍. ഏറെക്കാലം വി എസിന്റെ പി എ ആയിരുന്നു സുരേഷ്. ഇ കെ നായനാരും വി എസ് അച്യുതാനന്ദനും മല്‍സരിച്ച മണ്ഡലമാണ് മലമ്പുഴ. 2001 മുതല്‍ 2016വരെ നാലുതവണ വി എസ് മലമ്പുഴയില്‍ നിന്ന് വിജയിച്ചു. കഴിഞ്ഞതവണ എ പ്രഭാകരനായിരുന്നു സ്ഥാനാര്‍ഥി. 25,000ലധികം വോട്ടുകള്‍ക്കായിരുന്നു പ്രഭാകരന്‍ വിജയിച്ചത്.

Tags: