വിമാനം ലാന്റ് ചെയ്യുന്നതിനിടെ കണ്‍ട്രോള്‍ റൂമിലേക്ക് പൂച്ചയുടെയും പട്ടിയുടെയും ശബ്ദത്തില്‍ സന്ദേശം; പൈലറ്റുമാര്‍ക്കെതിരേ നടപടി

Update: 2026-04-17 10:34 GMT

വാഷിംഗ്ടണ്‍: വിമാനം ലാന്റ് ചെയ്യുന്നതിനിടെ കണ്‍ട്രോള്‍ റൂമിലേക്ക് പൂച്ചയുടെയും പട്ടിയുടെയും ശബ്ദത്തില്‍ സന്ദേശമയച്ച പൈലറ്റുമാര്‍ക്കെതിരേ നടപടി. റൊണാള്‍ഡ് റീഗന്‍ വാഷിംഗ്ടണ്‍ നാഷണല്‍ എയര്‍പോര്‍ട്ടിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഫ്രീക്വന്‍സിയിലാണ് പൈലറ്റുമാരുടെ വിചിത്രമായ പെരുമാറ്റം ഉണ്ടായത്. സംഭവത്തില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചു.

വിമാനങ്ങളുടെ സുരക്ഷിതമായ സഞ്ചാരങ്ങള്‍ നിയന്ത്രിക്കുന്ന എയര്‍ട്രാഫിക് കണ്‍ട്രോള്‍ ഫ്രീക്വന്‍സിയില്‍ പെട്ടെന്നാണ് മൃഗങ്ങളുടെ ശബ്ദം കേട്ടത്. ഇതില്‍ അമ്പരന്ന ഉദ്യേഗസ്ഥര്‍ വിമാനത്തിനുള്ളില്‍ മൃഗങ്ങള്‍ കയറിയിരിക്കാമെന്നാണ് ആദ്യം സംശയിച്ചത്. പിന്നീടാണ് പൈലറ്റുമാര്‍ ബോധപൂര്‍വം മൃഗങ്ങളുടെ ശബ്ദം അനുകരിക്കുകയായിരുന്നെന്ന് വ്യക്തമായത്.

ആശയവിനിമയത്തിനിടെ പൈലറ്റുമാരിലൊരാള്‍ പൂച്ചയുടെ ശബ്ദത്തില്‍ കരഞ്ഞപ്പോള്‍ മറ്റൊരാള്‍ പട്ടിയുടെ ശബ്ദത്തില്‍ മറുപടി നല്‍കുകയായിരുന്നു. പൈലറ്റുമാരോട് പ്രൊഫഷണലിസം കാണിക്കണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ പരിഹാസം തുടര്‍ന്നതായാണ് വിവരം.വിമാനത്തിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ അനാവശ്യമായ സംഭാഷണങ്ങള്‍ വ്യോമയാന നിയമപ്രകാരം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

Tags: