'മികച്ച മേയര്‍, ഫെഡറല്‍ ഫണ്ട് വെട്ടിക്കുറക്കില്ല, സഹായിക്കും'; മംദാനിയെ പ്രശംസിച്ച് ട്രംപ്

Update: 2025-11-22 02:58 GMT

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാന്‍ മംദാനിയെ പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. മംദാനി നന്നായി പ്രവര്‍ത്തിക്കുന്തോറും താന്‍ സന്തോഷവാനാണെന്ന് ട്രംപ് പറഞ്ഞു. മംദാനിയുടെ വിജയത്തെയും ട്രംപ് പ്രശംസിച്ചു. ഓവല്‍ ഓഫീസില്‍ വെച്ചുള്ള ഇരുവരുടെയും കൂടിക്കാഴ്ചയ്ക്കു പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.

സൊഹ്‌റാന്‍ മംദാനിയുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ കഴിയുന്നത് തനിക്ക് 'വളരെ, വളരെ സുഖകരമായ' അനുഭവമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. അര മണിക്കൂറിലധികം സമയം ട്രംപും മംദാനിയും കൂടിക്കാഴ്ച നടത്തി. മംദാനിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള തന്റെ ധാരണകളെ ഈ കൂടിക്കാഴ്ച മാറ്റിമറിച്ചുവെന്നും ട്രംപ് വ്യക്തമാക്കുകയുണ്ടായി.

'ഞങ്ങള്‍ യോഗം കൂടി. ഫലപ്രദമായ കൂടിക്കാഴ്ചയായിരുന്നു ഇത്. നമ്മള്‍ ഇഷ്ടപ്പെടുന്ന മികച്ച രീതിയില്‍ നയിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. വീടിനെക്കുറിച്ചും വീട് നിര്‍മിക്കുന്നതിനെ കുറിച്ചും ഭക്ഷണത്തിന്റെ വിലക്കയറ്റത്തിനെ കുറിച്ചുമെല്ലാം ഞങ്ങള്‍ ചര്‍ച്ച ചെയ്തു', ട്രംപ് പറഞ്ഞു. മംദാനി മികച്ച മേയറാണെന്നും ട്രംപ് പ്രശംസിച്ചു. തന്റെ വോട്ടര്‍മാര്‍ പോലും മംദാനിയെ പിന്തുണച്ചെന്നും അതില്‍ തനിക്ക് പ്രശ്നമില്ലെന്നും ട്രംപ് പറഞ്ഞു.

മംദാനിയെ മേയറായി തിരഞ്ഞെടുത്താല്‍ ന്യൂയോര്‍ക്കിലേക്കുള്ള ഫെഡറല്‍ ഫണ്ട് വെട്ടിക്കുറക്കുമെന്ന് ട്രംപ് തിരഞ്ഞെടുപ്പ് സമയത്ത് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ മംദാനിയുമായുള്ള കൂടിക്കാഴ്ചക്കു പിന്നാലെ ഇതില്‍ നിന്നും പിന്നോട്ട് പോകുന്നതായി ട്രംപ് പറഞ്ഞു. താന്‍ മംദാനിയെ സഹായിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വേദനിപ്പിക്കാനല്ലെന്നും ട്രംപ് പറഞ്ഞു. മംദാനിക്ക് മികച്ച കാര്യങ്ങള്‍ ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ട്രംപുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും ന്യൂയോര്‍ക്ക് സിറ്റിയുടെ ജീവിതച്ചെലവുമായി ബന്ധപ്പെട്ട ആശങ്കകളിലായിരുന്നു ചര്‍ച്ച കേന്ദ്രീകരിച്ചതെന്നും മംദാനി പറഞ്ഞു. 'അമേരിക്കയിലെ ഏറ്റവും ചെലവേറിയ നഗരമായ ന്യൂയോര്‍ക്കിലെ ജനങ്ങള്‍ക്ക് അവര്‍ക്ക് താങ്ങാനാകുന്ന വിലയില്‍ ഭക്ഷണമെത്തിച്ചു നല്‍കേണ്ടതുണ്ട്. വാടക, നിത്യസാധനങ്ങള്‍ തുടങ്ങിയവയെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചു', മംദാനി പറഞ്ഞു.

മംദാനി തന്നെ ഫാസിസ്റ്റെന്ന് വിളിക്കുന്നതില്‍ കുഴപ്പമില്ലെന്നും അദ്ദേഹത്തെ സാക്ഷിയാക്കി ട്രംപ് പറഞ്ഞു. ട്രംപ് ഒരു ഫാസിസ്റ്റാണെന്ന് മുമ്പ് നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുണ്ടോയെന്ന് ഒരു റിപോര്‍ട്ടര്‍ മംദാനിയോട് ചോദിച്ചു, 'ഞാന്‍ അതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്...' മംദാനി ഇങ്ങനെ പറഞ്ഞുതുടങ്ങുന്നതിനിടയില്‍ ട്രംപ് പെട്ടെന്ന് ഇടപെട്ടു. 'അത് കുഴപ്പമില്ല, നിങ്ങള്‍ക്ക് അതെ എന്ന് മറുപടി പറയാന്‍ കഴിയും' മംദാനിയുടെ കൈയില്‍ തട്ടിക്കൊണ്ട് ട്രംപ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. ശരി, അതെയെന്ന് മംദാനി പറയുകയും ചെയ്തു.

ന്യൂയോര്‍ക്ക് സിറ്റി ട്രംപിനെ സ്നേഹിക്കുന്നുണ്ടോയെന്ന ചോദ്യത്തിനും മംദാനി മറുപടി നല്‍കി. ജീവിതച്ചെലവില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ട്രംപിന് വോട്ടു ചെയ്ത നിരവധി ന്യൂയോര്‍ക്ക് ജനങ്ങളുണ്ടെന്ന് തനിക്കറിയാം. ജനങ്ങള്‍ക്ക് താങ്ങാനാവുന്ന വില ഏര്‍പ്പെടുത്താനുള്ള അജണ്ടയ്ക്കു വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മംദാനി പറഞ്ഞു. വിയോജിക്കാന്‍ ഒരുപാട് കാര്യമുണ്ടെങ്കിലും ന്യൂയോര്‍ക്കുകാരെ സേവിക്കുന്നതിനുള്ള പൊതുവായ കാര്യങ്ങളിലാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് മംദാനി പറഞ്ഞു. പരസ്പരം ഏറെ വിമര്‍ശിച്ചിരുന്ന നേതാക്കളായിരുന്നു മംദാനിയും ട്രംപും. മംദാനി ന്യൂയോര്‍ക്കിന്റ മേയറായി തിരഞ്ഞെടുത്തതിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ നടന്നത്.