യുദ്ധസജ്ജതയുടെ സമഗ്ര പരീക്ഷണം; 77 യുദ്ധവിമാനങ്ങളുമായി വ്യോമസേനയുടെ അഭ്യാസപ്രകടനം

Update: 2026-02-15 06:07 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് സംഘടിപ്പിക്കുന്ന വ്യോമാഭ്യാസമായ 'വായുശക്തി 2026' രാജസ്ഥാനിലെ ജീസവൃമി ഫയറിംഗ് റേഞ്ചില്‍ ഈ മാസം 27നു നടക്കും. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള ആദ്യത്തെ വന്‍ വ്യോമാഭ്യാസ പ്രകടനമാണിത്. മൊത്തം 77 യുദ്ധവിമാനങ്ങള്‍, 43 ഹെലികോപ്റ്ററുകള്‍, എട്ടു സൈനിക കാര്‍ഗോ വിമാനങ്ങള്‍ എന്നിവയാണ് അഭ്യാസത്തില്‍ പങ്കെടുക്കുന്നത്. പാകിസ്താനെതിരേ നടന്ന ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കുവഹിച്ച റഫാല്‍ യുദ്ധവിമാനങ്ങളും തേജസ് യുദ്ധവിമാനങ്ങളും, അമേരിക്കയില്‍ നിന്ന് ഇന്ത്യ സ്വന്തമാക്കിയ അപ്പാച്ചെ അറ്റാക്ക് ഹെലികോപ്റ്ററുകളും ചിനൂക്ക് ഹെലികോപ്റ്ററുകളും അഭ്യാസത്തിന്റെ ഭാഗമായി രംഗത്തെത്തും.

വ്യോമസേനയുടെ ആക്രമണ മികവും കൃത്യതയാര്‍ന്ന ലക്ഷ്യഭേദന ശേഷിയും നേരില്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയിലാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. നിശ്ചയിച്ചിരിക്കുന്ന ലക്ഷ്യങ്ങള്‍ കൃത്യമായി കണ്ടെത്തി അവയ്ക്ക് നേരെ ആയുധപ്രയോഗം നടത്തുന്നതിലൂടെ ശത്രുലക്ഷ്യങ്ങളെ എത്രത്തോളം കൃത്യതയോടെ തകര്‍ക്കാനാകുമെന്ന് പ്രകടമാക്കും. ഹെലികോപ്റ്ററുകളും യുദ്ധവിമാനങ്ങളും സംയുക്തമായി നടത്തുന്ന നീക്കങ്ങളില്‍ ഏകോപനവും കൃത്യതയും മുന്‍ഹണന നല്‍കും.

അഭ്യാസത്തില്‍ ആകെ 277 ആയുധങ്ങളാണ് വിനിയോഗിക്കുക. ഏകദേശം 12,000 കിലോഗ്രാം സ്‌ഫോടകവസ്തുക്കളും ഇതിനായി ഉപയോഗിക്കും. ഭാവിയുദ്ധസാഹചര്യങ്ങളില്‍ വിജയം കൈവരിക്കാന്‍ ആവശ്യമായ വ്യോമമേധാവിത്വം ഉറപ്പാക്കുന്നതിനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുമുള്ള സജ്ജീകരണങ്ങളാണ് 'വായുശക്തി 2026' മുഖ്യമായി ലക്ഷ്യമിടുന്നത്. ശത്രുതാവളങ്ങള്‍ തകര്‍ക്കല്‍ മുതല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വരെ ഉള്‍ക്കൊള്ളുന്ന സമഗ്രമായ യുദ്ധപരിശീലനമായിരിക്കും ഈ അഭ്യാസം.

Tags: