വടകരയില്‍ 25കാരനെ കാണാതായിട്ട് ഒരാഴ്ച; സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം

Update: 2026-04-19 03:02 GMT

കോഴിക്കോട്: വടകര ആയഞ്ചേരി സ്വദേശിയായ വിഷ്ണു(25)വിനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലിസ്. ആറുദിവസം മുന്‍പാണ് വിഷ്ണുവിനെ കാണാതായത്. ലോണ്‍ ആപ്പില്‍ നിന്ന് വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ നിരന്തരം ഭീഷണിയുണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. വിഷ്ണുവിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് പോലിസിന്റെ അന്വേഷണം. തിങ്കളാഴ്ച ബാങ്കിലേക്ക് എന്നുപറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിഷ്ണുപ്രകാശ് പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി.

വിഷ്ണു ലോണ്‍ ആപ്പില്‍ നിന്ന് പതിനായിരം രൂപ വായ്പയെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളടക്കം കാണിച്ച് ലോണ്‍ ആപ്പുമായി ബന്ധപ്പെട്ടവര്‍ ഭീഷണിപ്പെടുത്തിയെന്നും കാണാതാകുന്നതിന് തൊട്ടു മുന്‍പ് വന്ന ഫോണ്‍കോളില്‍ വിഷ്ണു അസ്വസ്ഥനായിരുന്നെന്നുമാണ് കുടുംബത്തിന്റെ പരാതി. വിഷ്ണുവിനെ കാണാതായിട്ട് ഇന്നേക്ക് ഏഴു ദിവസമാകും. സംഭവത്തില്‍ വടകര പോലിസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. കാസര്‍കോടാണ് വിഷ്ണവിന്റെ അവസാന ടവര്‍ ലൊക്കേഷന്‍. സിസിടിവി കേന്ദ്രീകരിച്ചാണ് പോലിസിന്റെ അന്വേഷണം.