ഇസ് ലാമാബാദ്: പാകിസ്താനിലുടനീളമുണ്ടായ കനത്ത മണ്‍സൂണ്‍ മഴയില്‍ കുറഞ്ഞത് 739പേര്‍ മരിച്ചതായി റിപോര്‍ട്ട്. വീുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ തകര്‍ന്നതിനേ തുടര്‍ന്ന് ആയിരണകണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. വരും ആഴ്ചകളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് യുഎന്‍ ഏജന്‍സികള്‍ മുനന്നറിയിപ്പു നല്‍കി.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച്, ഓഗസ്റ്റ് 21 വ്യാഴാഴ്ച വരെ 978 പേര്‍ക്ക് പരിക്കേല്‍ക്കുകയും 2,400ലധികം വീടുകള്‍ക്ക് നാശം സംഭവിക്കുകയോ നാശനഷ്ടങ്ങള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. അതേസമയം 1,000ത്തിലധികം കന്നുകാലികളെ കാണാതായി.
വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലാണ് ദുരന്തത്തിന്റെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ടത്. ആഗസ്റ്റ് 15 നും 19 നും ഇടയില്‍ പെയ്ത പേമാരിയില്‍ 368 പേര്‍ മരിക്കുകയും 182 പേര്‍ക്ക് പരിക്കേല്‍ക്കുകയും 1,300 ലധികം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ബുണര്‍, ഷാംഗ്ല, മന്‍സെഹ്ര എന്നിവയുള്‍പ്പെടെ ഒമ്പതുജില്ലകളില്‍ അധികൃതര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഏകദേശം 100 സ്‌കൂളുകളാണ് തകര്‍ന്നത്.
യുഎന്‍ ചില്‍ഡ്രന്‍സ് ഫണ്ട് (യുനിസെഫ്) പ്രകാരം, ആഗസ്റ്റ് 15 മുതല്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ കൊല്ലപ്പെട്ടവരില്‍ കുറഞ്ഞത് 21 കുട്ടികളും ഉള്‍പ്പെടുന്നു.സിന്ധ് പ്രവിശ്യയിലെ കറാച്ചിയില്‍ ആഗസ്റ്റ് 19ന് ഉണ്ടായ കനത്ത മഴയില്‍ മതിലുകള്‍ തകര്‍ന്നും വൈദ്യുതാഘാതത്തിലും ആറുപേര്‍ മരിച്ചു. നഗരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. നഗരത്തിന്റെ ചില ഭാഗങ്ങളില്‍ 145 മില്ലിമീറ്റര്‍ (ഏകദേശം 5.75 ഇഞ്ച്) വരെ മഴ പെയ്തു.
