കേരളത്തിലെ എംഎല്‍എമാരില്‍ 70 ശതമാനം പേര്‍ക്കും ക്രിമിനല്‍ കേസുകള്‍, റിപോര്‍ട്ട്

Update: 2026-03-19 10:22 GMT

കോഴിക്കോട്: കേരളത്തിലെ സിറ്റിങ് എംഎല്‍എമാരില്‍ ഏകദേശം 70 ശതമാനം പേര്‍ക്കെതിരേയും ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നുവെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) പുറത്തുവിട്ട റിപോര്‍ട്ട് വ്യക്തമാക്കുന്നു. കൂടാതെ, പകുതിയിലധികം എംഎല്‍എമാര്‍ കോടീശ്വരന്മാരാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. എഡിആറും കേരള ഇലക്ഷന്‍ വാച്ചും ചേര്‍ന്ന് നടത്തിയ വിശകലനത്തില്‍ 132 സിറ്റിങ് എംഎല്‍എമാരുടെ സത്യവാങ്മൂലങ്ങളാണ് പരിശോധിച്ചത്. ഇതില്‍ 92 എംഎല്‍എമാര്‍ക്കെതിരേ ക്രിമിനല്‍ കേസുകള്‍ ഉള്ളതായി കണ്ടെത്തി. ഇവരില്‍ 33 പേര്‍ (25%) കൊലപാതകം, കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള ഗുരുതര കേസുകളില്‍ ഉള്‍പ്പെട്ടവരാണ്.

രണ്ട് എംഎല്‍എമാര്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 302 പ്രകാരം കൊലപാതകക്കുറ്റവും മൂന്നു പേര്‍ക്കെതിരേ സെക്ഷന്‍ 307 പ്രകാരം കൊലപാതകശ്രമക്കുറ്റവും ചുമത്തിയിട്ടുണ്ടെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ, മൂന്നു എംഎല്‍എമാര്‍ക്കെതിരേ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളും നിലവിലുണ്ട്. ഇതില്‍ ഒരു കേസ് ബലാല്‍സംഗവുമായി ബന്ധപ്പെട്ടതാണ്. പാര്‍ട്ടി അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍, സിപിഎം 58 എംഎല്‍എമാരില്‍ 43 പേര്‍ (74%) ക്രിമിനല്‍ കേസുകള്‍ നേരിടുന്നവരാണ്. കോണ്‍ഗ്രസിന്റെ 21 എംഎല്‍എമാരില്‍ 19 പേര്‍ക്ക് (90%) കേസുണ്ട്. 

സാമ്പത്തിക വിവരങ്ങള്‍ പ്രകാരം, 72 എംഎല്‍എമാര്‍ക്ക് (55%) ഒരു കോടി രൂപയില്‍ കൂടുതല്‍ ആസ്തിയുണ്ട്. 132 എംഎല്‍എമാരുടെയും ആകെ ആസ്തി 363.78 കോടി രൂപയാണ്. ഓരോ എംഎല്‍എക്കും ശരാശരി 2.75 കോടി രൂപയുടെ ആസ്തിയുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളില്‍ കേരള കോണ്‍ഗ്രസ് (എം), ജെഡിഎസ്, എന്‍സിപി, കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളിലെ എല്ലാ എംഎല്‍എമാരും കോടീശ്വരന്മാരാണെന്ന് റിപോര്‍ട്ട് വ്യക്തമാക്കുന്നു. മുസ്‌ലിം ലീഗിന്റെ 86% എംഎല്‍എമാരും കോടീശ്വരന്മാരാണ്. കോണ്‍ഗ്രസില്‍ ഇത് 62 ശതമാനവും സിപിഎമ്മില്‍ 40 ശതമാനവുമാണ്.

വ്യക്തിഗത ആസ്തി കണക്കില്‍, കോണ്‍ഗ്രസിലെ മാത്യു കുഴല്‍നാടന്‍ (34 കോടി രൂപയ്ക്ക് മുകളില്‍) ഏറ്റവും സമ്പന്നനായ എംഎല്‍എയാണ്. സ്വതന്ത്ര എംഎല്‍എയായ മാണി സി കാപ്പന്‍ (27 കോടി രൂപയ്ക്ക് മുകളില്‍) രണ്ടാം സ്ഥാനത്തും കേരള കോണ്‍ഗ്രസ് (ബി)യിലെ കെ ബി ഗണേശ് കുമാര്‍ (19 കോടി രൂപയ്ക്ക് മുകളില്‍) മൂന്നാം സ്ഥാനത്തുമാണ്. മറുവശത്ത്, സിപിഐ എംഎല്‍എയായ പി പി സുമോദ് ഏകദേശം 9.9 ലക്ഷം രൂപയുടെ ആസ്തിയോടെ ഏറ്റവും കുറഞ്ഞ ആസ്തിയുള്ളവനാണ്.

വിദ്യാഭ്യാസ യോഗ്യത പരിശോധിക്കുമ്പോള്‍ 61% എംഎല്‍എമാര്‍ ബിരുദതലമോ അതില്‍ കൂടുതലോ യോഗ്യതയുള്ളവരാണ്. 36% പേര്‍ അഞ്ചാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസമുള്ളവരാണ്. എംഎല്‍എമാരില്‍ 11 പേര്‍ എട്ടു ശതമാനം മാത്രമാണ് സ്ത്രീകള്‍. പ്രായപരിധി അനുസരിച്ച് 70% പേര്‍ 51 മുതല്‍ 80 വയസ്സ് വരെയുള്ളവരും 30% പേര്‍ 25 മുതല്‍ 50 വയസ്സ് വരെയുള്ളവരുമാണ്.

Tags: