23 കാരിയുടെ മരണം; റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെ പ്രേരണ കുറ്റം

കേസില്‍ പിതാവ് രണ്ടാം പ്രതിയും മാതാവ് മൂന്നാം പ്രതിയുമാണ്, ഇരുവരും ഒളിവിലാണ്

Update: 2025-08-14 05:15 GMT

കോതമംഗലം: കോതമംഗലത്ത് 23 കാരി ജീവനൊടുക്കിയതില്‍ പ്രതി റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. കേസില്‍ പിതാവ് റഹീം രണ്ടാം പ്രതിയും മാതാവ് ശരീഫ മൂന്നാം പ്രതിയുമാണ്. റമീസ് അറസ്റ്റിലായതിന് പിന്നാലെ ഇവര്‍ വീട് പൂട്ടി പോയതായാണ് വിവരം. ഇരുവരും ഒളിവിലാണ്. അതേസമയം റമീസിന്റെ മാതാപിതാക്കള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായയും സംശയം ഉയരുന്നുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തുമെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ ഇവര്‍ പോകാന്‍ സാധ്യതയുള്ള ഇടങ്ങളിലെല്ലാം അന്വേഷണം നടക്കുന്നുണ്ട്.

യുവതിയുടെ സുഹൃത്ത് സഹദിനേയും പ്രതിചേര്‍ത്തിട്ടുണ്ട്. യുവതിയെ റമീസ് മര്‍ദ്ദിക്കുന്നത് കണ്ടിട്ടും സഹദ് തടഞ്ഞില്ലെന്നാണ് കണ്ടെത്തല്‍. സഹദിനെ പ്രത്യേക അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും. പെണ്‍കുട്ടിയും റമീസും നടത്തിയ വാട്സ് ആപ്പ് ചാറ്റുകളും ഇവരുടെ ഫോണിലെ ദൃശ്യങ്ങളും പോലിസ് പരിശോധിച്ചു. പെണ്‍കുട്ടി എഴുതിയ ആത്മഹത്യാകുറിപ്പും കേസില്‍ നിര്‍ണായക തെളിവാണ്. റമീസിന്റെ കസ്റ്റഡി അപേക്ഷ അടുത്ത ദിവസം പരിഗണിച്ചേക്കും.

റമീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് യുവതി ജീവനൊടുക്കിയത്. വിവാഹം കഴിക്കാന്‍ മതം മാറണമെന്ന് റമീസും കുടുംബവും നിര്‍ബന്ധിച്ചുവെന്നും ആലുവയിലെ വീട്ടിലെത്തിച്ച് റമീസ് തന്നെ മര്‍ദിച്ചിരുന്നതായും കത്തിലുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് 23കാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.



Tags: