സ്റ്റീല്‍ പാത്രത്തില്‍വച്ച് പടക്കംപൊട്ടിക്കാന്‍ ശ്രമം; പതിനാറുകാരന്‍ മരിച്ചു

Update: 2026-04-16 02:19 GMT

കോഴിക്കോട്: വിഷുദിനത്തില്‍ ക്ഷേത്രപറമ്പില്‍ കൂട്ടുകാര്‍ക്കൊപ്പം സ്റ്റീല്‍ പാത്രത്തിനുള്ളില്‍ പടക്കം പൊട്ടിക്കാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ പതിനാറുകാരന്‍ മരിച്ചു. കൊയിലാണ്ടി കൊരയങ്ങാട് തെരുവ് എടക്കോടന്‍ വീട്ടില്‍ എ കെ അദ്വൈതാണ് മരിച്ചത്. യൂട്യൂബിലെ വിഡിയോയില്‍ കണ്ടതുപോലെ കൂടുതല്‍ ശബ്ദം കിട്ടുന്നതിനായി ഗുണ്ട് പടക്കം സ്റ്റീല്‍ പാത്രം കൊണ്ടു മറച്ച് പൊട്ടിക്കുന്നതിനിടെ പാത്രം തകര്‍ന്ന് സ്റ്റീല്‍ ചീളുകള്‍ ശരീരത്തില്‍ തറച്ചാണ് അദ്വൈതിന് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തില്‍ മറ്റൊരു കുട്ടിക്ക് നിസാര പരിക്കേറ്റു. ഈ കുട്ടിക്ക് ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം വിട്ടയച്ചു.

ബുധനാഴ്ച വൈകിട്ട് നാലു മണിയോടെ കൊയിലാണ്ടിയിലെ കൊരയങ്ങാട് ക്ഷേത്രപറമ്പില്‍ മറ്റു സുഹൃത്തുക്കള്‍ക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു അപകടം. സ്റ്റീല്‍ പാത്രത്തിന്റെ ഭാഗം അദ്വൈതിന്റെ ശരീരത്തിലെ കക്ഷത്തിന്റെ ഭാഗത്ത് രക്തധമനിയില്‍ തറച്ചുകയറുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍ തന്നെ നാട്ടുകാര്‍ ഓടിയെത്തി കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമിതമായി രക്തം വാര്‍ന്നുപോയതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കൊയിലാണ്ടി പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ ഫലം കാത്തിരിക്കുകയായിരുന്നു അദ്വൈത്. സ്‌കൂള്‍ കലോല്‍സവത്തിലും മറ്റും മികച്ച പ്രകടനം കാഴ്ച വച്ചിട്ടുളള അദ്വൈത് എടക്കോടന്‍ വീട്ടില്‍ അനീഷിന്റെയും ബിന്‍സിയുടേയും മകനാണ്. സഹോദരന്‍: അര്‍ജുന്‍.