സുഹാസ് ഷെട്ടി ഗുണ്ടയല്ല, കരുത്തനായ ഹിന്ദുവെന്ന് ബിജെപി എംഎൽഎ ; ഗുണ്ടയായതിനാൽ വീട് സന്ദർശിച്ചില്ലെന്ന് ആഭ്യന്തരമന്ത്രി

Update: 2025-05-04 18:13 GMT

സുള്ള്യ: കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയായ ബജ്റങ്ദൾ നേതാവ് സുഹാസ് ഷെട്ടി ഗുണ്ടയല്ലെന്നും കരുത്തനായ ഹിന്ദുവായിരുന്നുവെന്നും സുള്ള്യ എംഎൽഎ ഭഗീരഥി മുരുലിയ. സ്വന്തം മതത്തെ സംരക്ഷിക്കാൻ ശ്രമിച്ചയാളാണ് സുഹാസ് ഷെട്ടിയെന്നും അവർ പറഞ്ഞു.

അതേസമയം ഷെട്ടിയുടെ കൊലപാതകത്തിൽ എൻഐഎ അന്വേഷണം ആവശ്യമില്ലെന്ന് കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞു.

" എൻഐഎ വേണമെന്നത് ബിജെപിയുടെ അഭിപ്രായമാണ്. പോലീസ് അവരുടെ ജോലി വളരെ നന്നായി ചെയ്യുന്നുണ്ടെന്നാണ് ഞങ്ങളുടെ അഭിപ്രായം. കൊലക്കേസിൽ 8 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. ഈ ഘട്ടത്തിൽ, കേസ് എൻഐഎയ്ക്ക് കൈമാറേണ്ട ആവശ്യമില്ല. "

ഷെട്ടിയുടെ കുടുംബത്തെ ഒരു സർക്കാർ പ്രതിനിധിയും സന്ദർശിക്കാത്തതിനെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടിയായി, ഷെട്ടിയുടെ ചരിത്രം പരമേശ്വര ഉദ്ധരിച്ചു.

"ഇതൊരു കൊലപാതക കേസാണെന്ന് മാധ്യമങ്ങൾ മനസിലാക്കണം. അയാൾക്കെതിരെ അഞ്ച് ക്രിമിനൽ കേസുകൾ ഉണ്ടായിരുന്നു. അതുകൊണ്ടാണ് സർക്കാരിൽ നിന്നുള്ള ആരും, പൊതു പ്രതിനിധികൾ - ഞാനോ മറ്റാരെങ്കിലുമോ - അവരെ കാണാതിരുന്നത്. " - അദ്ദേഹം പറഞ്ഞു.