അഷ്റഫിനെ തല്ലിക്കൊന്നതിന് പിന്നിൽ ബിജെപി നേതാവ് പിസ്റ്റൾ രവിയെന്ന് കോൺഗ്രസ്

Update: 2025-04-30 18:28 GMT

മംഗളൂരു: വയനാട് സ്വദേശി അഷ്റഫിനെ ഹിന്ദുത്വർ തല്ലിക്കൊന്നതിന് കാരണം ബിജെപി നേതാവ് പിസ്റ്റൾ രവിയുടെ പ്രേരണയാണെന്ന് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹരീഷ് കുമാർ. സംഭവത്തിന് ശേഷം പിസ്റ്റൾ രവി ഒളിവിൽ പോയെന്നും അയാളുടെ മൂന്ന് മെബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും കോൺഗ്രസ് ഓഫീസിൽ നടന്ന വാർത്തസമ്മേളനത്തിൽ ഹരീഷ് കുമാർ പറഞ്ഞു.

പിസ്റ്റൾ രവി യുവാക്കളെ അക്രമത്തിലേക്ക് നയിക്കുന്നത് ഇതാദ്യമല്ല. അയാൾ പറയുന്നത് കേട്ട പലരും ഇന്ന് ജയിലിലാണ്. ബിജെപി നേതാക്കളുടെ പ്രസ്താവനകളാണ് വർഗീയ വിദ്വേഷ കൊലപാതകങ്ങൾ വർദ്ധിക്കാൻ കാരണം. വർഗീയ ശക്തികളുടെ ഗൂഢാലോചന മൂലമാണ് ഈ കൊലപാതകം നടന്നത്.

ലോക്കൽ പോലിസ് സ്വന്തം കടമ ചെയ്യുന്നതിൽ പരാജയപ്പെട്ടു. ക്രുരമായ കൊലപാതകത്തെ അവർ അസ്വാഭാവിക മരണമായി ചിത്രീകരിച്ച് ഉന്നത അധികാരികളെ തെറ്റിധരിപ്പിച്ചു. ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്യാൻ ആഭ്യന്തര മന്ത്രിക്ക് കത്ത് എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.