ട്രംപും സെലെൻസ്കിയും തമ്മിൽ വാക്ക് തർക്കം; വാർത്തസമ്മേളനം റദ്ദാക്കി (വീഡിയോ)
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രൈൻ
പ്രസിഡൻ്റ്
വൊളോഡിമിർ സെലെൻസ്കിയും തമ്മിൽ വാക്കേറ്റവും വെല്ലുവിളിയും.
ഇന്നലെ ഓവൽ ഓഫിസിൽ നടന്ന ചർച്ചയ്ക്കിടെ സെലെൻസ്കിയുമായുണ്ടായതർക്കത്തെ തുടർന്ന് സംയുക്ത വാർത്താസമ്മേളനം ട്രംപ് റദ്ദാക്കി. പിന്നാലെ, വൈറ്റ്ഹൗസിൽ നിന്ന് സെലെൻസ്കി മടങ്ങി. റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ കരാറുണ്ടാക്കാൻ റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ ആഗ്രഹിക്കുന്നുവെന്ന് ചർച്ചയ്ക്കിടെ
ട്രംപ് പറഞ്ഞു.
പുട്ടിനെ വിശ്വസിക്കാൻ കഴിയില്ലെന്നും ഒരു വിട്ടുവീഴ്ചയും ചെയ്യരുതെന്നും സെലെൻസ്കി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാൻ തയാറെങ്കിൽ ഉറപ്പുകൾ ലഭിക്കണമെന്നും സെലെൻസ്കി ആവശ്യപ്പെട്ടു.
മുന്നാം ലോകയുദ്ധമുണ്ടായേക്കാവുന്ന നടപടികളാണു സെലെൻസ്കിയുടേതെന്ന് ട്രംപ് ആരോപിച്ചു. ഇതോടെ, പുട്ടിനോടുള്ള മൃദുലമായ സമീപനത്തിൽ ട്രംപിനെ സെലെൻസ്കി പരസ്യമായി വെല്ലുവിളിച്ചു
യുഎസ് ചെയ്‌ത സഹായങ്ങൾക്ക് നന്ദി വേണമെന്ന് സെലെൻസ്കിയോട് ട്രംപ് പറഞ്ഞു. രാഷ്ട്ര നേതാക്കളുടെ പതിവു ചർച്ചകളിൽ നിന്നു മാറി പരസ്പരം വാക്കുതർക്കത്തിലേക്കു നീണ്ടതോടെയാണു ചർച്ച അവസാനിപ്പിച്ചത്.
സെലെൻസ്കി സമാധാനത്തിന്
തയാറല്ലെന്നാണ് മനസ്സിലാക്കുന്നതെന്നും യുഎസിനെ അപമാനിച്ചെന്നും സമൂഹമാധ്യമത്തിൽ ട്രംപ് പറഞ്ഞു. സമാധാനത്തിന് തയാറുള്ളപ്പോൾ സെലെൻസ്കിക്ക് തിരിച്ചുവരാമെന്നും ട്രംപ് പറഞ്ഞു. റഷ്യ- യുക്രൈൻ യുദ്ധത്തിൽ യുഎസിനു ചെലവായ പണത്തിനു പകരമായി യുക്രൈൻ ഉടമസ്‌ഥതയിലുള്ള പ്രകൃതിവിഭവ വ്യവസായങ്ങളുടെ 50 ശതമാനം വരുമാനം യുഎസുമായി പങ്കിടുന്ന കരാറിൽ സൈലെൻസ്കി ഒപ്പുവച്ചില്ല.
