ബസുകളുടെ മൽസരയോട്ടം: സമയം ക്രമീകരിക്കും - ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ
തിരുവനന്തപുരം : സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ ഇടപെടലുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ. വാഹനങ്ങളുടെ മത്സരയോട്ടത്തിൽ കർശന നടപടിയുണ്ടാകും. ബസുകളുടെ സമയക്രമം നിജപ്പെടുത്തുന്നത് സംബന്ധിച്ച് ഉത്തരവ് ഉടൻ പുറത്തിറക്കും. ബസുകൾ തമ്മിലുള്ള സമയദൈർഘ്യം നഗരങ്ങളിൽ 5 മിനിറ്റും ഗ്രാമങ്ങളിൽ 10 മിനിറ്റുമാക്കി മാറ്റുമെന്ന് മന്ത്രി പറഞ്ഞു..
എറണാകുളം, തൃശൂർ, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ ബസുകൾ മത്സരയോട്ടം നടക്കുന്നത്. ലഹരി ഉപയോഗിക്കുന്നവർ, ക്രിമിനൽ കേസ് പ്രതികൾ എന്നിവരെ ബസ് ജീവനക്കാരാക്കാൻ പാടില്ല. പൊലീസ് വെരിഫിക്കേഷൻ നടത്തി മാത്രമേ ബസുകളിലെ കണ്ടക്ടർമാരെയും ഡ്രൈവർമാരെയും ക്‌ളീനറെയും നിയമിക്കാവൂവെന്ന് നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു.
സമയം തെറ്റിച്ച് വാഹനമോടിക്കുന്നത് നിരീക്ഷിക്കാൻ ജിയോ ഫെൻസിങ് സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു..
സമയക്രമം തെറ്റിച്ച് വാഹനമോടിച്ചാൽ പിഴ ഇടയാക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ കൂടി സഹകരിക്കുകയാണെങ്കിൽ കാസർഗോഡ് മുതൽ ബസുകളുടെ മത്സരയോട്ടം നടക്കുന്ന മറ്റ് ജില്ലകളിലേക്കും ഈ പ്രവർത്തി തടയാൻ സാധിക്കുമെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ പറഞ്ഞു..
കഴിഞ്ഞ ആറ് മാസത്തിനിടെ കോഴിക്കോട് സിറ്റി പരിധിയിൽ മാത്രം 150 ൽ അധികം ബസ് അപകടങ്ങളിലായി പതിനഞ്ചോളം ജീവനുകളാണ് റോഡില്‍ പൊലിഞ്ഞത്. കൊച്ചി സിറ്റിയിൽ മാത്രം10 ൽ അധികം പേർ സ്വകാര്യ ബസ് അപകടങ്ങളിൽ മരണപ്പെട്ടിട്ടുണ്ട്.
