അഷ്‌റഫിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്നത്‌ അറിഞ്ഞിട്ടും ശരിയായ രീതിയില്‍ കേസെടുത്തില്ല; ഇന്‍സ്‌പെക്ടര്‍ അടക്കം മൂന്നു പോലിസുകാര്‍ക്ക്‌ സസ്‌പെന്‍ഷന്‍

Update: 2025-05-01 07:01 GMT

മംഗളൂരു: കുഡുപ്പുവില്‍ വയനാട്‌ സ്വദേശി അഷ്‌റഫിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന സംഭവത്തിലെ അന്വേഷണത്തില്‍ വീഴ്‌ച്ചവരുത്തിയ ഇന്‍സ്‌പെക്ടര്‍ അടക്കം മൂന്നു പോലിസുകാരെ സസ്‌പെന്‍ഡ്‌ ചെയ്‌തു. മംഗളൂരു റൂറല്‍ പോലിസ്‌ സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടറായ കെ ആര്‍ ശിവകുമാര്‍, ഹെഡ്‌ കോണ്‍സ്‌റ്റബിള്‍ പി ചന്ദ്ര, കോണ്‍സ്‌റ്റബിള്‍ യല്ല ലിംഗ എന്നിവരെയാണ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. ക്രിക്കറ്റ്‌ മല്‍സരം നടക്കുന്ന സ്ഥലത്ത്‌ ഹിന്ദുത്വര്‍ അഷ്‌റഫിനെ തല്ലിക്കൊന്നെങ്കിലും അസ്വാഭാവിക മരണത്തിനാണ്‌ പോലിസ്‌ ആദ്യം കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. ആള്‍ക്കൂട്ട കൊലപാതകത്തെ കുറിച്ച്‌ അറിവുണ്ടായിട്ടും അത്തരത്തില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്യുകയോ ഉന്നത അധികാരികളെ അറിയിക്കുകയോ ചെയ്യാത്തതിനാണ്‌ ഇവര്‍ക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്‌. ഗുരുതരമായ കൃത്യവിലോപമാണ്‌ ഇവരുടെ ഭാഗത്തുനിന്നുണ്ടായതെന്ന്‌ ഉന്നത പോലിസ്‌ മേധാവികള്‍ അറിയിച്ചു.